കടല്‍ മണല്‍ ഖനനം ഉപേക്ഷിക്കണം; ഒറ്റക്കെട്ടായി പ്രമേയം പാസാക്കി കേരള നിയമസഭ
തിരുവനന്തപുരം: കടല്‍ മണല്‍ ഖനനം ഉപേക്ഷിക്കണമെന്ന് ഒറ്റക്കെട്ടായി പ്രമേയം പാസാക്കി കേരള നിയമസഭ. കേരളതീരത്തെ നിര്‍ദിഷ്ട ആഴക്കടല്‍ ധാതു മണല്‍ ഖനനവുമായി ബന്ധപ്പെട്ട നിയമഭേദഗതിയും തുടര്‍ നടപടികളും ഉപേക്ഷിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ബുധനാഴ്ച പ്രതിപക്ഷ ബഹളത്തിനിടയില്‍ മുഖ്യമന്ത്രിയാണ് അവതരിപ്പിച്ചത്.
സ്പീക്കറും പ്രതിപക്ഷവും തമ്മിലുള്ള തർക്കം നടക്കുന്നതിനിടെ പ്രമേയത്തിനെ അനുകൂലിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടപ്പോൾ ഭരണപക്ഷ അംഗങ്ങളെല്ലാം അനുകൂലിച്ചു. പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ മുന്നിൽ മുദ്രാവാക്യം വിളിയുമായി പ്രതിഷേധിച്ചതിനാൽ ആകെ സീറ്റിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവും ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൈ ഉയർത്തി അനുകൂലിച്ചു. ഇതോടെ ഏകകണ്ഠമായി പ്രമേയം പാസാക്കിയതായി സ്പീക്കർ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പു മറികടന്ന്, കടലിലെ അമൂല്യമായ മത്സ്യസമ്പത്തിനും ജൈവ വൈവിധ്യത്തിനും കനത്ത ആഘാതം ഏല്‍പ്പിക്കുന്ന നടപടിയുമായാണ് കേന്ദ്രം മുന്നോട്ടുപോകുന്നതെന്ന ആശങ്ക പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. മത്സ്യസമ്പത്തിനു മാത്രമല്ല, പവിഴപ്പുറ്റുകള്‍, കടല്‍ച്ചേന, ഞണ്ടുകള്‍ എന്നിവയുടെ നാശത്തിനും ഖനനം വഴിവയ്ക്കും. സ്വകാര്യ മേഖലയ്ക്ക് ആഴക്കടല്‍ ഖനനം അനുവദിക്കുന്നതിലൂടെ തന്ത്രപ്രധാന ധാതുക്കള്‍ സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തുമെന്നും അതു രാജ്യസുരക്ഷയെ ബാധിച്ചേക്കുമെന്നും സര്‍ക്കാരിന് ആശങ്കയുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.
2002 ലെ ഓഫ് ഷോര്‍ ഏരിയാസ് മിനറല്‍ (ഡെവലപ്മെന്റ് ആന്‍ഡ് റഗുലേഷന്‍) ആക്റ്റില്‍ 2023 ല്‍ വരുത്തിയ ഭേദഗതികളോടെ ഈ മേഖലയിലെ പര്യവേക്ഷണത്തിനും ആഴക്കടല്‍ ധാതു ഖനനത്തിനും സ്വകാര്യ പങ്കാളിത്തം അനുവദിച്ചതും സര്‍ക്കാര്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിനു വിദേശ നാണ്യം നേടിത്തരുന്ന മേഖലയില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെയും പുതിയ കേന്ദ്ര നിയമം പ്രതികൂലമായി ബാധിക്കുമെന്നും കേരളത്തിന്‍റെ പരമ്പരാഗത മത്സ്യമേഖലയായ കൊല്ലം പ്രദേശത്തു ധാതുഖനന ലേലം നടത്താനുള്ള കേന്ദ്ര ഖനി മന്ത്രാലയത്തിന്‍റെ നടപടി ഉപേക്ഷിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.