

ഭർത്താവിന്‍റെ വിവാഹേതര ബന്ധം റെഡിറ്റിൽ വെളിപ്പെടുത്തിയ യുവതി ആറ് മക്കളോടൊപ്പം കൊല്ലപ്പെട്ട നിലയിൽ
മിഷിഗൺ: അമെരിക്കയിലെ മിഷിഗൺ സംസ്ഥാനത്ത് 39കാരിയായ അമാൻഡ "മാൻഡി" കരോൾകിവിച്ചും അവരുടെ ആറ് മക്കളും കൊല്ലപ്പെട്ടതു സംബന്ധിച്ച കേസിൽ ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവന്നു. കൊല്ലപ്പെടുന്നതിന് രണ്ട് വർഷം മുൻപ് ഭർത്താവിന്‍റെ വിവാഹേതര ബന്ധത്തെ കുറിച്ചും ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെപ്പറ്റിയും അവർ റെഡിറ്റിൽ എഴുതിയിരുന്നുവെന്നാണ് വിവരം.
ജൂലൈ 24ന് മിഷിഗണിലെ ഗ്രാൻഡ് ഹേവൻ ടൗൺഷിപ്പിലെ വീട്ടിൽ തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയപ്പോഴാണ് അമാൻഡ, അവരുടെ അഞ്ച് മുതൽ 15 വയസ് വരെ പ്രായമുള്ള ആറ് മക്കൾ, ഭർത്താവ് 47കാരനായ ക്രിസ്റ്റഫർ കരോൾകിവിച്ച് എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എല്ലാവരും വെടിയേറ്റാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഭർത്താവ് ഭാര്യയെയും മക്കളെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. വീട്ടിൽ മനഃപൂർവം തീവച്ചതിന്‍റെ തെളിവുകളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
2024ൽ "മാൻഡിK1179" എന്ന പേരിൽ റെഡിറ്റിൽ എഴുതിയ പോസ്റ്റുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. താൻ ഇന്‍റേണായി ജോലി ചെയ്തിരുന്ന കാലത്താണ് വിവാഹമോചിതനും പ്രായത്തിൽ മുതിർന്നയാളുമായ ക്രിസ്റ്റഫറെ പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹിതരായെന്നും അവർ കുറിച്ചു. വർഷങ്ങൾക്കുശേഷം ഭർത്താവ് വീണ്ടും ഒരു യുവ ഇന്‍റേണുമായി ബന്ധത്തിലായെന്ന് അമാൻഡ ആരോപിച്ചിരുന്നു.
ഭർത്താവിന്‍റെ വിവാഹേതരബന്ധം അറിഞ്ഞ ശേഷവും മക്കളുടെ ഭാവി മുൻനിർത്തിയാണ് വിവാഹബന്ധം നിലനിർത്താൻ ശ്രമിച്ചതെന്ന് അവർ റെഡിറ്റിൽ എഴുതിയിരുന്നു. വിവാഹ കൗൺസിലിങ്ങും വ്യക്തിഗത കൗൺസിലിങ്ങും നടത്തിയെങ്കിലും ഭർത്താവിന്‍റെ പെരുമാറ്റത്തിൽ കാര്യമായ മാറ്റമുണ്ടായില്ലെന്നും നിരവധി "റെഡ് ഫ്ലാഗുകൾ" അവഗണിച്ചുവെന്നും അവർ പറഞ്ഞിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.