വേനൽ മഴ പരക്കെ, പിന്നാലെ കാലവർഷം എത്തും.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ തകർത്തു പെയ്യുകയാണ്. പകൽ വേനൽചൂട് കുറഞ്ഞ് വൈകുന്നേരത്തോടെയാണ് മഴ സജീവമാകുന്നത്. വരും ദിവസങ്ങളിൽ മലയോരങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
കാലവർഷത്തിലേക്കുള്ള ചുവടുമാറ്റത്തിന്‍റെ ഭാഗമായി ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും അടുത്ത ആഴ്ചയോടെ മാറ്റങ്ങൾ കണ്ടു തുടങ്ങുമെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ ഒന്നോടെ എത്തുമെന്നാണ് പ്രവചനങ്ങളെങ്കിലും, ഇതിനുള്ള മാറ്റങ്ങൾ കാലാവസ്ഥയിൽ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. ഇത് സാധാരണ നിലയിലുള്ളതോ നേരത്തെയോ ലഭിക്കുന്ന മഴയ്ക്ക് കാരണമാകാം.
എൽ നിനോ പ്രതിഭാസം കാരണം ചില പ്രവചനങ്ങൾ മഴ കുറവാകുമെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും, മേയ് അവസാനത്തോടെ മഴ ശക്തമാകാനുള്ള സാധ്യതയാണ് ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ഈയാഴ്ച ചക്രവാതച്ചുഴി രൂപപ്പെടുകയും, തുടർന്നുള്ള ദിവസങ്ങളിൽ ശക്തി പ്രാപിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്.
അറബിക്കടലിലും അടുത്ത ആഴ്ച അവസാനത്തോടെ ന്യുനമർദ സാധ്യതയുള്ളതിനാൽ കേരളത്തിൽ വ്യാപക മഴയാണ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും ഇടിമിന്നലും കാറ്റോടു കൂടിയ മഴയും ലഭിക്കാനാണ് സാധ്യത.
ഞായറാഴ്ച മഴ ശക്തമാകാൻ സാധ്യതയുള്ളന്നതിനാൽ ഏഴ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.