തന്‍റെ കുട്ടിക്കാല ഓർമകൾ പങ്കുവച്ച് മുഖ്യമന്ത്രി; പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു
തിരുവനന്തപുരം: 2026-2027 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് നടന്നത്.
പ്രവേശനോത്സവ വേളയിൽ സംസാരിച്ച സതീശൻ തന്‍റെ കുട്ടിക്കാല ഓർമകൾ പങ്കുവച്ചു. താൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരിക്കലും മാതാപിതാക്കൾ തനിക്കായി സ്കൂളിൽ വന്നിട്ടില്ലെന്നും എന്നാൽ ഇക്കാലത്ത് അതല്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ വളർച്ചയിൽ മാതാപിതാക്കളുടെ പ്രത്യേകിച്ച് അമ്മമാരുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ പ്രത്യേക കഴിവുകൾ കണ്ടെത്തുന്ന സ്ഥലമാണ് വിദ്യാലയമെന്നും അത് കണ്ടെത്തേണ്ടത് അധ്യാപകരാണെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളും അധ്യാപകരുമായി അടുത്ത ബന്ധമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യ, ദേവസ്വം മന്ത്രി കെ. മുരളീധരൻ, ഗതാഗ മന്ത്രി സി.പി. ജോൺ, മറ്റ് ജനപ്രതിനിധികൾ, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.
ഒന്നാം ക്ലാസിലേക്ക് ഇത്തവണ എത്തിയിരിക്കുന്നത് മൂന്നു ലക്ഷം കുഞ്ഞുങ്ങളാണ്. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് സ്‌കൂളുകളിലേക്ക് തിരികെ എത്തിയത്.
എല്‍പി സ്‌കൂളുകളില്‍ 800 മണിക്കൂറാണ് അധ്യയനം. അതിനാല്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കില്ല. യുപിയില്‍ 1,000 മണിക്കൂര്‍ പ്രവൃത്തി ദിനമാക്കാന്‍ മൂന്ന് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കും. ഹൈസ്കൂളുകൾക്ക് 1,200 മണിക്കൂര്‍ അധ്യയനം ഉറപ്പാക്കാന്‍ 7 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരിക്കും.