സ്താനാർത്തി ശ്രീക്കുട്ടനിൽ നിന്നുള്ള രംഗം
കൊല്ലം: വിദ്യാർഥികളിൽ ആത്മവിശ്വാസമുണ്ടാക്കുന്നതിനും അരക്ഷിതാവസ്ഥ ഇല്ലാതാക്കുന്നതിനുമായി ശ്രദ്ധേയമായ തീരുമാനവുമായി കൊല്ലത്തെ രാമവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. ഇനി മുതൽ സ്കൂളിൽ ബാക് ബെഞ്ചേഴ്സ് ഉണ്ടായിരിക്കില്ല. ഒന്നിനു പുറകിൽ ഒന്നായി ബെഞ്ചും ഡെസ്കും ക്രമീകരിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി രാമവിലാസം സ്കൂളിൽ ഇനി ചുമരിനോട് ചേർന്നെന്ന രീതിയിലായിരിക്കും ഡെസ്കും ബെഞ്ചും ക്രമീകരിക്കുക. അതോടെ എല്ലാവരും ഫസ്റ്റ് ബെഞ്ചിലായി മാറും. അടുത്തിടെ പുറത്തിറങ്ങിയ സ്താനാർത്തി ശ്രീക്കുട്ടൻ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്കൂളിന്‍റെ തീരുമാനം. കേരളത്തിൽ എട്ട് സ്കൂളുകൾ നിലവിൽ ഈ രീതിയാണ് പിന്തുടരുന്നത്. പഞ്ചാബിലെ ഒരു സ്കൂളും ഇതേ മാതൃക പിന്തുടരുന്നുണ്ട്.
സ്താനാർത്തി ശ്രീക്കുട്ടൻ ഒടിടിയിൽ റിലീസ് ആയതിനു പിന്നാലെയാണ് സ്കൂളുകളുടെ നീക്കം. ചിത്രത്തിന് ദേശീയ തലത്തിൽ ശ്രദ്ധ ലഭിച്ചതിൽ താൻ സന്തുഷ്ടനാണെന്ന് സംവിധായകൻ വിനേഷ് വിശ്വനാഥൻ പറയുന്നു.
സിനിമയിൽ ഒരു സീനിൽ മാത്രമാണ് ഇത്തരത്തിലുള്ള ക്ലാസ്റൂമുള്ളത്. പഠനകാലത്ത് ഏറ്റവും പുറകിലെ ബെഞ്ചിലിരിക്കുന്നത് അപമാനമായി തോന്നിയിരുന്നു. അതിൽ നിന്നാണ് ഇത്തരമൊരു ചിന്ത ഉണ്ടായതെന്നും അതിന് ഇത്രയേറെ ശ്രദ്ധ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും സംവിധായകൻ.