പാതകളും പാലങ്ങളും; വികസനത്തിന്‍റെ മണി മുഴക്കി കിഫ്ബി
നവീകരിച്ച റോഡുകളും പാലങ്ങളും സ്റ്റേഡിയങ്ങളുമാണ് നാടിന്‍റെ വികസനസ്വപ്നങ്ങളെ പരിപൂർണതയിലെത്തിക്കുന്നത്. സഞ്ചാരം സുഗമമാകുന്നതോടെ പൊതുജനങ്ങളുടെ ജീവിതവും സുഗമമായി മാറും. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളിൽ കിഫ്ബി വലിയ പങ്കു വഹിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ധർമടം മണ്ഡലത്തിലും ആ മാറ്റം വ്യക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ നിരവധി റോഡുകളുടെ വികസനമാണ് കിഫ്ബി ഫണ്ടിന്‍റെ സഹായത്തോടെ പൂർത്തിയായിരിക്കുന്നത്. ആറാം മൈൽ -പാറപ്രം റോഡാണ് അതിൽ പ്രധാനപ്പെട്ടത്.കിഫ്ബി സഹായത്തോടെയാണ് ആറാം മൈൽ-പാറപ്രം റോഡ് നവീകരിച്ചത്. ചേരിക്കൽ കോട്ടം പാലത്തിനായി 13.86 കോടി രൂപയും പാറപ്രം റെഗുലേറ്റർ പദ്ധതിക്കായി 46.37 കോടി രൂപയുമാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചിരിക്കുന്നത്.
പിണറായി പഞ്ചായത്തിലെ ചേരിക്കലിനെയും പെരളശേരി പഞ്ചായത്തിലെ കോട്ടത്തെയും ബന്ധിപ്പിക്കുന്നതാണ് ചേരിക്കൽ കോട്ടം പാലം. 230 മീറ്റർ നീളത്തിലും 12 സ്പാനോടു കൂടി 11 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. ചേരിക്കൽ ഭാഗത്ത് നിന്ന് അപ്രോച്ച് റോഡു നിർമിക്കും.
കണ്ണൂർ ജില്ലയിൽ കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള പ്രധാന സ്രോതസ്സാണ് അഞ്ചരക്കണ്ടി പുഴ. ഇവിടെ നിന്നുള്ള ജലസേചനത്തിന് പുതിയൊരു മാര്‍ഗംകൂടി തുറക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് ആണ് മറ്റൊരു പദ്ധതി.
1990ല്‍ നിര്‍മിക്കപ്പെട്ട പഴയ റെഗുലേറ്ററിന് കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിക്കുകയും കൃഷിയിടങ്ങളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഉപ്പുവെള്ളം കയറുകയും ചെയ്യുന്നത് പതിവാകുകയും ചെയ്തതോടെയാണ് പുതിയ റെഗുലേറ്റര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. കിഫ്ബി ധനസഹായത്തോടെ 44.49 കോടി രൂപക്കാണ് റെഗുലേറ്റര്‍ നിര്‍മിച്ചത്.
ധർമടത്തെ അബു ചാത്തുക്കുട്ടി സ്റ്റേഡിയം വികസനത്തിന്‍റെ പൊൻതൂവലുകളിൽ ഒന്നാണ്. കിഫ്ബി ഫണ്ടില്‍ നിന്നും 5.49 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. നാച്വറല്‍ ഫുട്ബോള്‍ ടര്‍ഫ്, സ്പ്രിംഗ്ളര്‍ സിസ്റ്റം, ക്രിക്കറ്റ് പരിശീലന പിച്ച്, ഓപ്പണ്‍ ഗ്യാലറിയോട് കൂടിയ പവലിയന്‍, കെട്ടിടം, സമ്പ്-പമ്പ് റൂം, ചുറ്റുമതില്‍, ഫ്ളെഡ് ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ്, പാര്‍ക്കിംഗ് തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.
പ്രധാനമായും ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾക്ക് അനുയോജ്യമായ വിധത്തിലാണ് നിർമ്മാണം. പവലിയനിൽ ഉൾപ്പടെ 1200 പേർക്ക് ഇരിക്കാൻ സൗകര്യവുമൊരുക്കിയിട്ടുണ്ട്.