കണ്ണീരോർമയായി മിഥുൻ; ചിത കൊളുത്തിയത് അനുജൻ
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന് യാത്രാമൊഴി നൽകി നാട്. കുവൈറ്റിൽ നിന്ന് അമ്മ സുജ എത്തിയതിനു പിന്നാലെ നാടിനെ സാക്ഷിയാക്കി ഇളയ സഹോദരൻ സുജിൻ മിഥുന്‍റെ ചിതയ്ക്ക് തീ കൊളുത്തി. സ്കൂളിൽ പൊതു ദർശനത്തിനു ശേഷം ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. വളന്തറയിലെ വീട്ടു വളപ്പിൽ വലിയ ജനക്കൂട്ടമാണ് മിഥുന്‍റെ സംസ്കാര ചടങ്ങുകളിൽ സാക്ഷിയാകാൻ എത്തിയിരുന്നത്.
വിദേശത്ത് ഹോംനഴ്സ് ആയി ജോലി ചെയ്തിരുന്ന സുജ ശനിയാഴ്ച രാവിലെയാണ് തിരിച്ചെത്തിയത്. മോർച്ചറിയിൽ നിന്ന് സ്കൂളിലേക്കുള്ള വഴി നീളെ മിഥുനെ കാണാൻ നിരവധി പേർ തടിച്ചു കൂടിയിരുന്നു. മിഥുന്‍റെ അച്ഛമ്മ മണിയമ്മയും ക്ലാസ് ടീച്ചറും തളർന്നു വീണതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.