കൊച്ചി: പാതിവില തട്ടിപ്പു കേസിൽ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്‍റിന്‍റെ പങ്ക് എന്താണെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ലാലി വിൻസെന്‍റ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് കോടതിയുടെ നിർദേശം. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
തട്ടിപ്പുമായി തനിക്ക് യാതൊരു പങ്കുമില്ലെന്നും അഭിഭാഷകയെന്ന നിലയിൽ നിയമോപദേശം നൽകുക മാത്രമാണ് താൻ ചെയ്തത്. രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ലാലി കോടതിയിൽ വ്യക്തമാക്കി. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ 7-ാം പ്രതിയാണ് ലാലി വിൻസെന്‍റ്.
തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനും തൊടുപുഴ സ്വദേശിയുമായ അനന്തു കൃഷ്ണൻ, നാഷനൽ എൻജിഒ കോൺഫെഡറേഷൻ സ്ഥാപകനായ കെ.എൻ.ആനന്ദ് കുമാർ, കോൺഫെഡറേഷൻ ചെയർപഴ്സൻ ഡോ.ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, കെ.പി.സുമ, ഇന്ദിര, ലാലി വിൻസെന്‍റ് എന്നിവരാണ് നിലവിൽ കേസിലെ പ്രതികൾ.