മോൻസന്‍റെ വീട്ടിലെ മോഷയം വ്യാജം? കള്ളക്കഥയെന്ന നിഗമനത്തിൽ പൊലീസ്
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ പ്രതി മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വാടക വീട്ടിൽ നടന്ന മോഷണം വ്യാജമെന്ന സംശയത്തിൽ പൊലീസ്. വാടകവീടൊഴിയാതിരിക്കാനുള്ള തന്ത്രമാണ് വ്യാജ പരാതിക്ക് പിന്നിലെന്നാണ് നിഗമനം. വീട്ടിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ തിട്ടപ്പെടുത്തുന്നതിനായി കോടതിയുടെ അനുമതിയോടെ പരോളിനിറങ്ങി വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മോൻസൺ ആരോപിക്കുന്നത്.
വീടിന്‍റെ ഒരു ഭാഗം പൊളിഞ്ഞു കിടക്കുകയും പിൻവശത്തെ വാതിലും സിസിടിവിയുമടക്കം തകർത്ത നിലയിലുമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ വീട്ടിലെ പുരാവസ്തം പലതും മോഷണം പോയെന്ന് മോൻസൺ പരാതി നൽകുകയായിരുന്നു. ഏകദേശം 20 കോടിയോളം രൂപ വിലവരുന്ന വസ്തുക്കളാണ് മോഷണം പോയത്.
എന്നാല്‍, രണ്ടാഴ്ച മുന്‍പ് മോന്‍സന്‍റെ അഭിഭാഷകന്‍ വീട്ടില്‍ നേരിട്ടെത്തി സാധനങ്ങളെല്ലാം പരിശോധിച്ചപ്പോള്‍ ഇത്തരത്തില്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി അറിയിച്ചിരുന്നില്ല. പിന്നീട് മോൻസൺ വീട്ടിലെത്തിയപ്പോഴാണ് ഇത്തരമൊരു സംഭവം പുറത്തറിയുന്നത്. ഇതിൽ പൊലീസിന് സംശയമുണ്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.