മഞ്ചേരി മെഡിക്കൽ കോളെജ്
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളെജിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മെഡിക്കൽ കോളെജ് സന്ദർശിച്ച മന്ത്രിയോട് ശമ്പളം ആവശ‍്യപ്പെട്ട താത്കാലിക ജീവനക്കാർക്കെതിരേ കേസെടുത്ത നടപടിക്കെതിരേയായിരുന്നു യൂത്ത് ലീഗിന്‍റെ പ്രതിഷേധം.
മെഡിക്കൽ കോളെജ് പ്രിൻസിപ്പലിനെ ഉപരോധിക്കുകയെന്ന ലക്ഷ‍്യത്തോടെ യൂത്ത് ലീഗ് മഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കോളെജ് കവാടത്തിൽ വച്ചു തന്നെ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞിരുന്നു. തുടർന്ന് യൂത്ത് ലീഗ് പ്രവർത്തകർ കവാടത്തിനു മുന്നിൽ ഉപരോധം തീർത്തു. പിന്നാലെ മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാവുകയും ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കൽ കോളെജ് സന്ദർശിച്ച ആരോഗ‍്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിക്കുന്നില്ലെന്ന് താത്കാലിക ജീവനക്കാർ പരാതി ബോധിപ്പിച്ചിരുന്നു. എന്നാൽ കോളെജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ സംഘർഷ സാധ‍്യതയുണ്ടാക്കി എന്നതടക്കമുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. ഇതോടെ രണ്ടു മാസത്തോളം ശമ്പളം ലഭിക്കാതിരുന്ന ജീവനക്കാർക്ക് ഇനി കേസും നേരിടണം.