കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുണ്‍ കെ. വിജയന്‍റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. 'ഒരു തെറ്റുപറ്റി' എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴിയെടുത്തത്. ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കളക്ടർ സമാന മൊഴി നൽകിയിരുന്നു. എന്നാൽ നവീൻ ബാബുവിന്‍റെ മരണത്തിന് പിന്നാലെ കളക്ടർ തന്നെ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യം ഇല്ലായിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍റെ കുടുംബം ഹൈക്കോടതിയിൽ പോയതിന് പിന്നാലെയാണ് ഈ നടപടി. കളക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്‍റെ കുടുംബം രംഗത്ത് എത്തിയിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ രക്ഷിക്കാൻ കളക്ടർ കൂട്ടുനിൽക്കുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം വീണ്ടും മൊഴി എടുത്തത്.
ഇതിനിടെ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും അടുത്ത മാസം 6ന് കേസ് ഡയറി ഹാജരാക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശിച്ചത്.