കോന്നി ആനക്കൂട്
സ്വന്തം ലേഖകൻ
പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ നാല് വയസുകാരൻ അഭിരാം അപകടത്തിൽ മരിച്ചത് അങ്ങേയറ്റം ദുഃഖകരമെന്ന് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്. ഏതാനും ജീവനക്കാരെ സസ്പെൻഡ് ചെയ്തതു കൊണ്ടോ സ്ഥലംമാറ്റിയതു കൊണ്ടോ കാര്യമില്ലെന്നും വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍റെ പാർട്ടിയായ എൻസിപിയുടെ സംസ്ഥാന നേതാവ് ചൂണ്ടിക്കാട്ടി.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണം. സംസ്ഥാനത്തെ വനം വകുപ്പിന്‍റെ മുഴുവൻ ടൂറിസം പ്രോജക്റ്റുകളിലും ഉന്നതാധികാര വിദഗ്ധ സമിതി അടിയന്തരമായി സുരക്ഷാ പരിശോധന നടത്തണം. പത്തനംതിട്ട ജില്ലയിലെ കോന്നി, അടവി, പോരുവാലി പദ്ധതികളിൽ സുരക്ഷാ പരിശോധന നടത്തണം. ഇതിനായി എൻജിനീയറിങ്, സുരക്ഷാ മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും മാത്യൂസ് ജോർജ് ആവശ്യപ്പെട്ടു.
മരണമടഞ്ഞ കുട്ടിയുടെ കുടുംബത്തിനു സർക്കാർ നഷ്ടപരിഹാരം നൽകണം. ഇതിനായി ഫോറസ്റ്റ് ഡെവലപ്മെന്‍റ് ഏജൻസികളുടെ ഫണ്ടിൽ നിന്നു തുക കണ്ടെത്താൻ കഴിയും. ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മാത്യൂസ് ജോർജ് പറഞ്ഞു.