നെടുമങ്ങാട് നവജാത ശിശുവിന്‍റെ മരണം; ഡോക്റ്റർക്ക് ഗുരുതര വീഴ്ച ഉണ്ടായതായി അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്റ്റർ ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്.
സിസേറിയൻ ചെയ്യുന്നതിൽ കാലതാമസമുണ്ടായതായാണ് കണ്ടെത്തൽ. തിരുവനന്തപുരം എസ്ഐടി ആശുപത്രിയിലെ ഗൈനക്കോളജി, പീഡിയാട്രിക്, അനസ്ത്യേഷ്യ വിഭാഗം ഡോക്റ്റർമാരുടെ മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്.
കുഞ്ഞ് മരിച്ചതിനു പിന്നാലെ ബിന്ദു സുന്ദറിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെ അവരെ സസ്പെൻഡും ചെയ്തിരുന്നു. നെടുമങ്ങാട് വിതുര മണലി റോഡരികത്തുവീട്ടിൽ രാമകൃഷ്ണൻകാണി-നിർമല ദമ്പതിമാരുടെ മകൾ രഞ്ജനാകൃഷ്ണ(36)യുടെ കുഞ്ഞാണ് കഴിഞ്ഞ ചൊവ്വാഴ്ച സിസേറിയനിടെ മരിച്ചത്.
പുലർച്ചെ 4 ന് പ്രസവത്തിനായി പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാണ് സിസേറിയൻ നടത്തിയത്. ശിശുവിന്‍റെ തലയ്ക്ക് വലുപ്പം കൂടുതലായതുകൊണ്ടാണ് മരണം സംഭവിച്ചതെന്നായിരുന്നു ഡോക്റ്ററുടെ വിശദീകരണം. എന്നാൽ 10 മാസത്തോളം ഇതേ ഡോക്റ്ററുടെ കീഴിൽ സ്കാനിങ്ങും മറ്റും നടത്തിയിട്ടും ഇക്കാര്യം അറിയിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.