ഐവിന്‍ ജിജോ (24)

 
Kerala

നെടുമ്പാശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകം; സിഐഎസ്എഫ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

കാറിന്‍റെ ബോണറ്റിനു മുകളിലേക്കു വീണ ഐവിനെ ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു.

Ardra Gopakumar

കൊച്ചി: നെടുമ്പാശേരിയില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (24) ആണ് മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍റെ കാറിടിച്ചാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇതില്‍ ഒരാൾ ബിഹാർ സ്വദേശിയും സിഐഎസ്എഫ് ഉദ്യോഗസ്ഥനുമായ മോഹൻ കുമാർ ആണ്. മറ്റൊരാളുടെ വിവരങ്ങൾ വ്യക്തമല്ല. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള നായത്തോട് ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥനും ഐവിനും തമ്മില്‍ തർക്കം ഉടലെടുത്തു. തർക്കം വാക്കേറ്റത്തിലും കൈയാങ്കളിയിലും എത്തിയതോടെ, ഐവിന്‍ ഫോണിൽ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങി.

ഇതിൽ പ്രകോപിതനാക്കിയ ഉദ്യോഗസ്ഥൻ വാഹനം മുന്നോട്ടെടുത്തു എന്നാണ് പൊലീസ് വിശദമാക്കുന്നത്. മുന്നോട്ടെടുത്ത കാർ ഇടിച്ച് ബോണറ്റിനു മുകളിലേക്കു വീണ ഐവിനെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ച ശേഷം മതിലിനോട് ചേർത്ത് ഇടിച്ചു നിർത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തിനു പിന്നാലെ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ കാറിൽ നിന്ന് ഇറങ്ങി ഓടുകയും മറ്റൊരാൾ നാട്ടുകാരുടെ മർദനമേറ്റ് അങ്കമാലി ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. നിലവിൽ 2 പേരും കസ്റ്റഡിയിലുള്ളതായി പൊലീസ് അറിയിച്ചു.

വിമാനത്താവളത്തിലെ സിഎഎഫ്എസ് ഷെഫാണ് ഐവിന്‍. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെന്നും കൂടുതൽ അന്വേഷണം നടത്തിയാലേ കേസിൽ വ്യക്തത ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

"ആദ‍്യം കീഴടങ്ങൂ, എന്നിട്ടാവാം ചർച്ച": ഡോണൾഡ് ട്രംപ്

10 വർഷം മുൻപ് യുവാക്കളായിരുന്നവർ വീണ്ടും മത്സരിക്കാനൊരുങ്ങുന്നു; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

ഇസ്രയേൽ- ഇറാൻ സംഘർഷം: ചില രാജ‍്യങ്ങൾ മധ‍്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്‍റ്

നിയമസഭാ തെരഞ്ഞെടുപ്പ്: എലത്തൂർ‌ സീറ്റ് എൻസിപിക്ക്, സിപിഎം ജില്ലാ കമ്മിറ്റിയിൽ തീരുമാനം

തൃശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ‌ ചേർന്നു