പാലക്കാട് നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്തതിനു പിന്നാലെ പൊട്ടിത്തെറിച്ചു
പാലക്കാട്: ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ അമ്മയുടേയും മക്കളുടേയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എൽസി മാർട്ടിൻ (40), മക്കൾ അലീന (10), ആൽഫിൻ (6), എമി(4) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരിൽ ആൽഫിൻ, എമി എന്നിവർക്ക് 90 ശതമാനം പൊള്ളലേറ്റതായും ഇവരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ എൽസിയുടെ അമ്മ ഡെയ്‌സിക്കും പൊള്ളലേറ്റു.
വെള്ളിയാഴ്ച വൈകിട്ട് എൽസിയുടെ വീട്ടുമുറ്റത്ത് വച്ചായിരുന്നു അപകടം. കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറില്‍ കയറി സ്റ്റാർട്ട് ചെയ്തതിനു പിന്നാലെ ഇവരുടെ പഴയ മാരുതി 800 കാർ പെട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കാറിന്‍റെ കാലപ്പഴക്കം മൂലം ബാറ്ററി ഷോർട്ട് സർക്യൂട്ടായതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. എല്‍സിയുടെ ഭര്‍ത്താവ് ഒന്നര മാസം മുമ്പാണ് മരിച്ചത്.