രഹന ഫാത്തിമ
കൊച്ചി: ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടികൾ നിർത്തിവച്ച് പത്തനംതിട്ട പൊലീസ്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഈ കാലയളവിലെ വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്നും ഇതുമായി ബന്ധപ്പെട്ടിട്ടുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടികൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കുന്നു. മജിസ്ട്രേറ്റ് കോടതിയിലും പൊലീസ് റിപ്പോർട്ട് നൽകി.
2018ലാണ് സംഭവം. ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്കിടെ രഹന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് രഹന ഫാത്തിമ ചിത്രം പങ്ക്‌വച്ചത് എന്നായിരുന്നു രാധാകൃഷ്ണ മേനോന്‍ പരാതിയില്‍ പറഞ്ഞിരുന്നത്. ഇക്കാര്യങ്ങൾ കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനെയും പൊലീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.