സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന സമീപനം സർക്കാരിനില്ല: സി.പി. ജോൺ
file image
തിരുവനന്തപുരം: സ്വകാര്യ ബസ് മേഖലയെ ഒരുതരത്തിലും തകർക്കുന്ന സമീപനം സർക്കാരിനില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. റിപ്പോർട്ടിലെ ശുപാർശകളിൽ ഭൂരിഭാഗവും സ്വകാര്യ ബസ് മേഖലയ്ക്ക് അനുകൂലമാണ്. അതിൽ നടപ്പാക്കാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യും. ചില ശുപാർശകൾ സംസ്ഥാനത്തിന് മാത്രമായി നടപ്പാക്കാൻ കഴിയാത്തതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളെ വെറ്റ് ലീസ് വ്യവസ്ഥയിൽ വാടകയ്ക്കെടുക്കാൻ ശുപാർശയുണ്ട്. ലീസിന് ബസുകൾ നൽകാമെന്ന് സ്വകാര്യ ബസ് ഉടമകളിൽ ചിലർ അറിയിച്ചിട്ടുണ്ട്. അതിന് സർക്കാർ തയാറാണെന്ന് മന്ത്രി പറഞ്ഞു. കിലോമീറ്റർ അടിസ്ഥാനത്തിൽ കെഎസ്ആർടിസി നിശ്ചയിക്കുന്ന നിരക്കിലാകും ഇത് നടപ്പിലാക്കുക. രണ്ട് കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് ഒരു സ്വകാര്യ ബസ് എന്ന അനുപാതത്തിലാകും സർവീസ് ക്രമീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പഠനസമിതി കൺവീനറായ ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മിഷണർ മനോജ്, നാറ്റ്പാക് മുൻ ഡയറക്റ്റർ ഡോ. ബി. ശ്രീദേവി, ട്രാൻസ്പോർട്ട് അഡിഷണൽ സെക്രട്ടറി വിജയശ്രീ, നാറ്റ്പാക് സയന്‍റിസ്റ്റ് സഞ്ജയൻ എന്നിവർ പങ്കെടുത്തു.