രമ്യ ഹരിദാസ്, പാളയം പ്രദീപ്
തിരുവനന്തപുരം: ചിറയിൻകീഴ് പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കൈയാങ്കളിക്കു ശേഷവും പാളയം പ്രദീപിനെ സംരക്ഷിക്കാൻ ശ്രമിച്ച് എംഎൽഎ രമ്യ ഹരിദാസ്. കൈയാങ്കളിയുടെ പശ്ചാത്തലത്തിൽ കെപിസിസി പാളയം പ്രദീപിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പ്രദീപിനെ മുൻകാല പ്രാബല്യത്തോട് അഡീഷണൽ സ്റ്റാഫ് ആയി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ സ്പീക്കർക്ക് കത്ത് നൽകി. 2026 മേയ് 21 മുതലുള്ള മുൻകാല പ്രാബല്യത്തോടെ സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
എന്നാൽ ഈ വിഷയത്തിൽ കത്ത് നൽകേണ്ടത് നിയമസഭ സെക്രട്ടറിയെയാണെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി. അതോടെ രമ്യ നിയമസഭ സെക്രട്ടറിയുടെ ഓഫിസിലും കത്ത് നൽകിയിട്ടുണ്ട്. പാളയം പ്രദീപിനെതിരേ ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ എംഎൽഎക്കൊപ്പം പാളയം പ്രദീപും പങ്കെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഇക്കാര്യം ചൂണ്ടിക്കാട്ടിയ സജാദിന്‍റെ വീട്ടിൽ വച്ചാണ് കൈയാങ്കളിയുണ്ടായത്. പ്രദീപ് പണ്ടുമുതലേ തന്‍റെ സ്റ്റാഫ് ആണെന്നും ഇപ്പോഴും സ്റ്റാഫ് ആണെന്നുമായിരുന്നു രമ്യ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ സ്റ്റാഫിന്‍റെ പട്ടികയിൽ പാളയം പ്രദീപിന്‍റെ പേരില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.