രാജഭരണകാലത്തെ ഓർമിപ്പിക്കും വിധം അത്യാഡംബരത്തിനു പുതിയ ഭാഷ്യം ചമച്ച വിവാഹമായിരുന്നു റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടേത്. ഇന്ത്യയിൽ ഇന്നു വരെ കാണാത്ത, മാസങ്ങൾ നീണ്ട ആഘോഷത്തിന്‍റെ ദിനരാത്രങ്ങളായിരുന്നു അംബാനിക്കല്യാണത്തെ മാധ്യമങ്ങളിൽ നിറച്ചു നിർത്തിയത്. ബാന്ദ്ര കുർള കോംപ്ലക്സിലായിരുന്നു വിവാഹച്ചടങ്ങുകൾ. 4000 കോടി മുതൽ 5000 കോടി വരെയാണ് മുകേഷ് മകന്‍റെ വിവാഹത്തിനായി മുടക്കിയതെന്നാണ് കണക്കുകൾ.
അത്യാഡംബരത്തിന്‍റെ പേരിൽ പല തരത്തിലുളള വിമർശനങ്ങളും വിവാഹത്തെക്കുറിച്ച് സമൂഹത്തിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ, മൊത്തം ആസ്തിയുടെ പത്തു ശതമാനം വരെയാണ് ഒരു ശരാശരി ഇന്ത്യൻ കുടുംബം കല്യാണത്തിന് ചെലവഴിക്കുന്നതെങ്കിൽ, അംബാനി തന്‍റെ സമ്പാദ്യത്തിന്‍റെ 0.5 ശതമാനം മാത്രമാണ് ചെലവഴിച്ചതെന്നാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേക്ത.
അനന്ത് അംബാനിയുടെ വിവാഹത്തിനു ശേഷം രാജ്യം ഉറ്റു നോക്കിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവാഹമായിരിക്കുമെന്ന് കരുതിയത് ഏഷ്യയിലെ ഏറ്റവും ധനികരിലൊരാളായ ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയുടേതായിരുന്നു. എന്നാൽ, വേറിട്ട വഴിയിലൂടെയാണ് ജീത് അദാനിയും ജീവിത പങ്കാളിയുമായ ദിവ ജെയ്‌മിനിയും വിവാഹം ആർഭാടമാക്കാൻ തീരുമാനിച്ചത്.
ഭിന്നശേഷിക്കാരായ 500 യുവതികളുടെ വിവാഹത്തിനായി പ്രതിവർഷം 10 ലക്ഷം രൂപ സംഭവന ചെയ്യുന്ന 'മംഗൾ സേവ' എന്ന സംരംഭമാണ് ജീത് അദാനിയും ദിവ ജെയ്‌മിനിയും ആരംഭിക്കുന്നത്. വിവാഹിതരായി അധികം കാലമായിട്ടില്ലാത്ത യുവതികൾക്കും ഈ ധനസഹായം ലഭിക്കും. ഇതുവരെ 21 വനിതകളെ ജീത് നേരിട്ട് കണ്ട് വിവാഹധനസഹായം കൈമാറിക്കഴിഞ്ഞു. സേവനമാണ് പ്രാർഥന, അതുതന്നെയാണ് ദൈവവും എന്ന സാമൂഹിക ചിന്തയ്ക്ക് അനുസൃതമായാണ് പുതിയ സംരംഭമെന്ന് ഗൗതം അദാനി വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വജ്ര വ്യാപാരിയായ ജെയ്മിൻ ഷായുടെ മകളാണ് ദിവ ജെയ്മിന്‍ ഷാ. മുംബൈയിലും സൂറത്തിലും ഫാക്റ്ററികളുള്ള ദിനേഷ് ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉടമസ്ഥനാണ് ജെയ്മിന്‍ ഷാ. അദാനിയുടെ മൂത്തമകന്‍ കരണ്‍ അദാനി വിവാഹം ചെയ്തിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ നിയമകാര്യ സ്ഥാപനമായ അമര്‍ചന്ദ് മംഗള്‍ദാസിന്‍റെ സഹസ്ഥാപകന്‍ അമര്‍ചന്ദ് നേമിചന്ദ് ഷ്രോഫിന്‍റെ മകനായ സിറില്‍ ഷ്രോഫിന്‍റെ മകൾ പരിധിയെയാണ്.