തിരുവനന്തപുരം: നടുറോഡിൽ വച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്‍റ് എം. രാധാകൃഷ്ണനെതിരേ കേസെടുത്ത് പൊലീസ്. കന്‍റോൺമെന്‍റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 3ന് രാത്രി 7.45 നാണ് കേസിനാസ്പദമായ സംഭവം. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി ജനറൽ ഹോസ്പിറ്റലിനും എകെജി സെന്‍ററിനും മധ്യേയുള്ള പെട്രോൾ പമ്പിൽ നിന്നും ഇറങ്ങുന്ന സമയത്ത് ഒരാൾ ബൈക്കിൽ പുറകിലൂടെ വന്ന് ലൈംഗികച്ചുവയോടെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി.
യുവതിയുടെ പരാതിയിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്‍റാണെന്ന് വ്യക്തമായത്. തുടർന്ന് രാധാകൃഷ്ണനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു.
സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര പൊലീസിങ് നടത്തിയ കേസിൽ പ്രതിയാണ് രാധാകൃഷ്ണൻ. മറ്റു ചിലരോടൊപ്പം വീട്ടിൽ അതിക്രമിച്ചു കയറി അവിടെയുണ്ടായിരുന്ന അതിഥിയെ മർദിക്കുകയും കുട്ടികളുടെ മുന്നിൽ വച്ച് മാധ്യമ പ്രവർത്തകയെ അവഹേളിക്കുകയും ചെയ്തെന്ന് പരാതിയിലുണ്ടായിരുന്നു. കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. കേസിന്‍റെ വിചാരണ നടക്കുകയാണ്. ആ സംഭവം നടക്കുമ്പോൾ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്നു രാധാകൃഷ്ണൻ. ഇതിനു പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർ ഇയാളെ പ്രസിഡൻ്റായി തെരഞ്ഞെടുക്കുകയും ചെയ്തു.