തിരുവനന്തപുരം: രൂപീകരിച്ചതിന്‍റെ പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് സമ്പൂർണ ഡിജിറ്റൈസേഷനുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡ് പ്രവർത്തനം സമ്പൂർണമായി ഡിജിറ്റൈസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ അടുത്ത വർഷം തുടങ്ങും. ഇതിനായി കേരള പൊലീസിന്‍റെ സൈബർ ഉപദേശകനായ ഡോ. വിനോദ് ഭട്ടതിരിയെ ചീഫ് അഡ്വൈസർ ആയി നിയമിച്ചു.
ആദ്യ ഘട്ടത്തിൽ റവന്യൂ, ചെലവ് വിഭാഗമാണ് ഡിജിറ്റിലൈസ് ചെയ്യുക. തുടർന്ന് ഇ-ഗവേണൻസ് നടപ്പാക്കും. പ്രൈസ് സോഫ്റ്റ്‌വെയർ, ഇ- ടെൻഡർ, ഇ-ബില്ലിങ് മുതലായവയും നടപ്പാക്കും. ഇതോടെ ബോർഡ് ഭരണത്തിൽ വേഗത വർധിക്കുകയും കൂടുതൽ സുതാര്യത കൈവരികയും വരുമാന ചോർച്ച ഇല്ലാതാവുകയും ചെയ്യും. ഇത് ബോർഡിനെ വരുമാന വർധനയിലേക്ക് നയിക്കും.
ഡിജിറ്റൈസേഷന്‍റെ ഭാഗമായി നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍ററുമായി (എൻഐസി) സഹകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ടെംപിൾ സോഫ്റ്റ്‌വെയർ തയാറാക്കുന്നതായും ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിൽ ടെമ്പിൾ സോഫ്റ്റ്‌വെയർ നിലവിൽ വരും. ഇതിനുള്ള ധാരണാപത്രം എൻഐസിയുമായി ഡിസംബർ 20ന് ഒപ്പിടുമെന്നു പ്രശാന്ത്. അടുത്തവർഷം മുതൽ ശബരിമല തീർഥാടനത്തിലൂം ഇത് പ്രതിഫലിക്കും.
തമിഴ്നാട്ടിലെ 45,000ത്തോളം ക്ഷേത്രങ്ങളുടെ ടെമ്പിൾ സോഫ്റ്റ്‌വെയർ തയാറാക്കിയത് എൻഐസി ആണ്. ഡക്റ്റ് യാഥാർഥ്യമായാൽ ശബരിമലയിൽ ഇന്‍റർനെറ്റ് ബ്രോഡ്ബാൻഡ് പൂർണ തോതിൽ ലഭ്യമാക്കാമെന്ന് ബിഎസ്എൻഎൽ ഉൾപ്പെടെ ഇന്‍റർനെറ്റ് സേവനദാതാക്കളായ കമ്പനികൾ അറിയിച്ചിട്ടുണ്ട്.
നിലവിൽ മണ്ഡലമകര വിളക്ക് മഹോത്സവ സമയത്താണ് ശബരിമലയിൽ ഇന്‍റർനെറ്റ് ലഭ്യമാകുന്നത്. ബ്രോഡ്ബാൻഡ് വന്നാൽ 365 ദിവസവും ഇന്‍റർനെറ്റ് ലഭ്യമാകുമെന്നും പ്രസിഡന്‍റ്.