വി. ശിവൻകുട്ടി
തിരുവനന്തപുരം: കാസർഗോഡ് അധ്യാപകൻ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കാസർഗോഡ് ഡെപ്യൂട്ടി ഡയറക്റ്റർക്കാണ് അന്വേഷണച്ചുമതല. വിദ്യാർഥികൾ തെറ്റു ചെയ്താൽ നിയമം നോക്കി മാത്രമേ ശിക്ഷാനടപടികൾ സ്വീകരിക്കാൻ പാടുള്ളൂ. ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാൻ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അഭിനവ് കൃഷ്ണയ്ക്കാണ് അധ്യാപകൻ അശോകനിൽ നിന്നും മർദനമേറ്റത്. ഓഗസ്റ്റ് 11ന് സ്കൂൾ അസംബ്ലിക്കിടെ കുട്ടി വികൃതി കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ മർദിച്ചത്. മറ്റ് വിദ്യാർഥികൾക്കൊപ്പം നിന്ന കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു.
കുട്ടിക്ക് രാത്രി ഉറങ്ങാന്‍ പറ്റാത്ത നിലയില്‍ വേദന അനുഭവപ്പെട്ടതോടെ കുടുംബം ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് കര്‍ണപുടത്തിന് പരുക്കേറ്റതായി കണ്ടെത്തിയത്.
കുട്ടിക്ക് ശസ്ത്രക്രിയ വേണമെന്നും ആറുമാസക്കാലം ചെവി നനയ്ക്കരുതെന്നുമാണ് ഡോക്റ്ററുടെ നിർദേശം. സംഭവത്തിൽ ബാലവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.