കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതനായി
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതനായി. കഴിഞ്ഞ 19 ദിവസമായി വടകര സബ് ജയിലിലായിരുന്നു ജിതിൻ ഭാസ്കർ. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജിതിന് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. ജയിലിന് പുറത്ത് ജിതിനെ ഡിവൈഎഫ്ഐ , സിപിഐഎം പ്രവർത്തകർ ചേർന്ന് സ്വീകരിച്ചത്.
ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു ജിതിൻ. തിരുവള്ളൂരിൽ വൈകീട്ട് 4:30യോടെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിതിന് സ്വീകരണം നൽകും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. ജിതിന് കേസിൽ യാതൊരു പങ്കുമില്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നതെങ്കിലും ജിതിൻ തന്നെയാണ് സ്ക്രീൻഷോട്ട് നിർമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണ ഉദ‍്യോഗസ്ഥർക്കു മുൻപിൽ ആഴ്ചയിൽ 2 ദിവസം ഹാജരാകണമെന്ന കർശന വ‍്യവസ്ഥകളോടെയാണ് ജിതിന് കോടതി ജാമ‍്യം നൽകിയത്. ജിതിന്‍റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം പുറത്തുവരുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയുണ്ടാകുക.