വെള്ളാപ്പള്ളി നടേശൻ
file image
ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തിനും യൂത്ത് വിങ് ഉണ്ടെന്നും, അവര്‍ക്കും കരി ഓയില്‍ ഒഴിക്കാന്‍ അറിയാമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് നേതാവും ആലപ്പുഴ ഡിസിസി പ്രസിഡന്‍റുമായ എം. ലിജുവിനെ വേദിയിലിരുത്തിയാണ് വെള്ളാപ്പള്ളി യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.
തന്‍റെ മേൽ കരി ഓയില്‍ ഒഴിക്കുന്നവർക്കു പാരിതോഷികം നൽകുമെന്ന യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാമര്‍ശത്തില്‍ ലിജു മറുപടി പറയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ലിജു പാവമാണ്. വഴി തെറ്റി ആ പാര്‍ട്ടിയില്‍ പോയതാണ്. അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലെ ഒരു യൂത്തന്‍ തൃശൂരില്‍ പറഞ്ഞത്, വെള്ളാപ്പള്ളിയുടെ കോലം കരി ഓയില്‍ ഒഴിച്ചു കത്തിച്ചാല്‍ സമ്മാനം നല്‍കുമെന്ന്. ഊത്തുകാരനാണ്. അവന്‍ വെറുമൊരു പൊണ്ണനാണ്. എന്നെ കത്തിച്ചാലും എന്‍റെ അഭിപ്രായം മാറുമോ?- വെള്ളാപ്പള്ളി ചോദിച്ചു.
കത്തിക്കലും ഹിംസയും ആരു പിന്തുടര്‍ന്നാലും അതിനോട് മനുഷ്യത്വമുള്ളവര്‍ക്ക് യോജിക്കാന്‍ സാധിക്കില്ലെന്നു ലിജു പിന്നീട് പറഞ്ഞു. സംഭാഷണം വാദിക്കാനും ജയിക്കാനുമല്ല എന്നാണ് ഗുരുദേവന്‍ പറഞ്ഞത്. നിങ്ങളുടെ വാദം നിങ്ങളുടേതാണ്. സത്യത്തിന്‍റെ പാതയില്‍ ഏവര്‍ക്കും യോജിക്കാവുന്നതാണെന്നും ലിജു പറഞ്ഞു.