വിനയൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരേ പ്രതികരണവുമായി സംവിധായകൻ വിനയൻ. അങ്ങേയറ്റം പരിഹാസ്യവും നിന്ദ്യവുമായ പ്രസ്താവനകൾ നടത്തുന്ന മത നേതാക്കൾക്ക് കൃത്യമായ മറുപടി പറയാൻ പോലും ഭയക്കുന്ന ചില രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പുംഗവവൻമാരും നമ്മുടെ നാട്ടിലുണ്ടെന്നും കഷ്ടമാണ് ഇവരുടെ കാര്യമെന്നും വിനയൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
സ്ത്രീകൾ വീടിന്‍റെ നാലു ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരാണന്നും .. അവർ പ്രദർശന വസ്തു ആകരുതെന്നും ഒക്കെ അങ്ങേയറ്റം പരിഹാസ്യവും നിന്ദ്യവുമായ പ്രസ്താവനകൾ നടത്തുന്ന മത നേതാക്കൾക്ക് കൃത്യമായ മറുപടി പറയാൻ പോലും ഭയക്കുന്ന ചില രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പുംഗവവൻമാരും നമ്മുടെ നാട്ടിലുണ്ട്. കഷ്ടമാണ് ഇവരുടെ കാര്യം..
മാറുമറയ്കാൻ പോലും താഴ്ന്ന ജാതിക്കാരായ സ്ത്രീകൾക്ക് അനുവാദമില്ലാതിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. അതു പത്തൊമ്പതാം നൂറ്റാണ്ടിലും അതിനു മുൻപും ആയിരുന്നു..
നിരവധി നവോഥാന നായകൻമാർ പൊരുതി നേടിയ പുരോഗമന പ്രസ്ഥാനത്തെയും ജീവിത രീതിയേയും പിന്നോട്ടടിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്നത് ആരായാലും എന്തിന്‍റെ പേരിലായാലും അനുവദിച്ചു കൂടാ…
ഞങ്ങൾ പറഞ്ഞത് മുസ്ലീം സ്ത്രീകളോടാണന്നു പറഞ്ഞ് ഇപ്പോഴത്തെ വിവാദത്തെ പ്രതിരോധിക്കുന്ന സുഹൃത്തുക്കൾ താഴെ കൊടുത്തിരിക്കുന്ന സ്ത്രീ രത്നങ്ങളുടെ ചിത്രങ്ങൾ ഒന്നു ശ്രദ്ധിക്കു…
ഇവരെല്ലാം ഓരോ രാജ്യങ്ങളെ നയിച്ച ഭരണാധികാരികൾ ആണ്..
അതും മുസ്ലീം ഭുരിപക്ഷ രാജ്യങ്ങളിൽ…
പാക്കിസ്ഥാനിൽ രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന ബെനസിർ ഭൂട്ടായുടെയും ഇന്തോനേഷ്യയിലെ ഭരണാധികാരി ആയിരുന്ന സുകർണോ പുത്രിയുടെയും ബംഗ്ളാ ദേശിനെ നയിച്ച ഖാലിദ സിയയുടെയും ഷേഖ് ഹസീന എന്നിവരുടെയും ചിത്രങ്ങളാണവ
ഇനിയും വിവിധ രാജ്യങ്ങളെ നയിച്ച അര ഡസനോളം മുസ്ലീം വനിതകളെ പരിചയപ്പെടുത്താൻ കഴിയും..
കൂടുതലൊന്നും പറയുന്നില്ല… നിർത്തുന്നു