ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്റ്റിലെ അപാകതകൾ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തും; വി.എൻ. വാസവൻ
കോട്ടയം: കേരളത്തിൽ നടപ്പാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്റ്റിൽ ആയുർവേദ ആശുപത്രി മേഖല ചൂണ്ടിക്കാട്ടിയ അപാകതകൾ ഗൗരവമായി കാണുന്നുവെന്നും അത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി വി.എൻ. വാസവൻ. മെഡിസെപ് പദ്ധതിയിൽ ആയുർവേദത്തെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ന്യായമാണ്. സ്വകാര്യ ആയുർവേദ ആശുപത്രികളുടെ സംഘടനയായ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്‍റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു ചികിത്സാ ശാഖകൾ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല എന്നു പറയുന്ന പല അസുഖങ്ങൾക്കും ആയുർവേദത്തിൽ ഫലപ്രദമായ ചികിത്സയുണ്ടെന്ന് ഉദാഹരണങ്ങൾ സഹിതം മന്ത്രി ചൂണ്ടിക്കാട്ടി. എഎച്ച്എംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. സനൽകുമാർ കുറിഞ്ഞിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ വാർഷിക റിപ്പോർട്ടും, ട്രഷറർ ഡോ. ലിജു മാത്യു കണക്കുകളും ഡോ. രവികുമാർ കല്യാണിശ്ശേരിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു . കേരളത്തിലെ ആയുർവേദ രംഗത്ത് ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയ ഡോക്റ്റർമാരെയും, ആദ്യകാല എ.എച്ച്.എം.എ നേതാക്കളേയും ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന സെക്രട്ടറി ഡോ.രമാകുമാരി സംഘടനാ പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ‘എ.ഐ എംപവേർഡ് ആയുർവേദ ഹോസ്പിറ്റൽ ‘ എന്ന വിഷയത്തെ അധികരിച്ച് പാനൽ ചർച്ച നടന്നു. ആയുർവേദ രംഗത്തെയും ഐ.റ്റി രംഗത്തെയും പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു. ആയുർവേദ ടൂറിസം, ഇൻഷുറൻസ് പരിരക്ഷ, പുതിയ ആരോഗ്യനയം എന്നിവയെപ്പറ്റിയും ചർച്ചകൾ നടന്നു. ഡോ. വിജയൻ നങ്ങേലി, വിനോദ് നായർ, ഡോ. എസ്. സജികുമാർ, ഡോ. പി.ടി.എൻ. വാസുദേവൻ മൂസ് ,ഡോ. പി. രഹുമത്തുള്ള,ഡോ.ഷിനോയ് രാജ്, ഡോ. ബി.ജി. ഗോകുലൻ, ഡോ. സി. സുരേഷ് കുമാർ, ഡോ. മുഹമ്മദ് ഏലിയാസ് ബാപ്പു, ഡോ. ജോജി ടി. സെബാസ്റ്റ്യൻ, ഡോ. ബിനു സി. നായർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.