കനത്ത മഴയിൽ വ്യാഴാഴ്ച രാത്രി നേര്യമംഗലം ടൗണിൽ വെള്ളം കയറിയപ്പോൾ
കോതമംഗലം: വ്യാഴാഴ്ച രാത്രിയോടെ ലഭിച്ച കനത്ത മഴയിൽ നേര്യമംഗലം ടൗണിൽ കടകളിലും വീടുകളിലും വീണ്ടും വെള്ളം കയറി. ടൗണിലെ താഴ്ഭാഗത്തു 15 കടകളും ടിബി ജംക്ഷനിലെ 3 വീടുകളുമാണു വെള്ളപ്പൊക്ക ഭീഷണി യിലായത്. കൊച്ചി - ധനുഷ്കോടി ദേശീയപാത വികസനത്തിൽ ഓട നിർമാണത്തിലെ അപാകത മൂലം റോഡിലൂടെ ചെളിവെള്ളം കുത്തിയൊഴുകുകയായിരുന്നു.
ഗവൺമെന്‍റ് ആശുപത്രിക്കു സമീപം നിലവിലെ കലുങ്ക് അടച്ച് ഓട നിർമിച്ചതും പുതിയ ഓടയിലൂടെ വെള്ളം ഒഴുകാത്തതുമാണു പ്രശ്‌നം. വില്ലാഞ്ചിറ ഭാഗത്തു നിന്നുള്ള ഓടകൾ പൂർത്തിയാക്കാതെ ഇടവിട്ടു ഓട നിർമിച്ചിരിക്കുന്നതും റോഡിലൂടെ മലവെള്ളപ്പാച്ചിലിനു കാരണമായി.
ഓടയിലൂടെ എത്തുന്ന വെള്ളവും ചിലയിടങ്ങളിൽ പുറത്തേക്കു തള്ളിയൊഴുകി. കഴിഞ്ഞ 17നു രാത്രിയും ടൗണിൽ കടകളിലും വീടുകളിലും വെള്ളം കയറിയിരുന്നു. പ്രതിഷേധം ഉയർന്നപ്പോൾ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.