അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ മാധ്യമ പ്രവർത്തകന് ഗുരുതര പരിക്ക്
കോതമംഗലം: തിങ്കളാഴ്ച രാവിലെ കോതമംഗലം മലയിൻകീഴ് - കോഴിപ്പിള്ളി ബൈപാസ് റോഡിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മാധ‍്യമപ്രവർത്തകന് പരുക്കേറ്റു. വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖകൻ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ. എൽദോസിനാണ് ഗുരുതരമായി പരുക്കേറ്റത്. സി.ജെ. എൽദോസ് യാത്ര ചെയ്തിരുന്ന ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ വേഗത കൂടിയെത്തിയ 'ഹീറോ യങ്സ്' എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ തലക്കും കാലിനും ഗുരുതരമായി പരുക്കേറ്റ എൽദോസിനെ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ അടിയന്തരമായി കോതമംഗലം ധർമഗിരി ആശുപത്രിയിൽ എത്തിച്ചു. പ്രാധമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ ചികിത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപകട നില അതീവ ഗുരുതര മായി തുടരുകയാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച രാവിലെ കോതമംഗലം മലയിൻകീഴ് - കോഴിപ്പിള്ളി ബൈപാസ് റോഡിൽ എന്‍റെ നാടിന്‍റെ ഓഫീസിനു മുൻപിലാണ് അപകടമുണ്ടായത്.
സി.ജെ. എൽദോസ്
കോൺഗ്രസിന്‍റെ കവളങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്‍റായും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ എൽദോസ് നാട്ടിൽ ഏറെ പ്രശസ്തനായ നേതാവാണ്. അപകടവാർത്ത അറിഞ്ഞതോടെ സഹ പ്രവർത്തകരും നാട്ടുകാരും ആശുപത്രിയിലെത്തി.
കോതമംഗലം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകട ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.