മരോട്ടിച്ചോട്- ഇടപ്പള്ളി മാർക്കറ്റ് അടിപ്പാത രണ്ട് മാസത്തിനകം പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി : മരോട്ടിച്ചോടിനും ഇടപ്പള്ളി മാർക്കറ്റിനുമിടയിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി അടിപ്പാത നിർമ്മിക്കാമെന്ന ഉറപ്പ് , നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ രണ്ടുമാസത്തിനകം യാഥാർഥ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ദേശീയപാത 66 ൽ ഉണ്ടായിരുന്ന സീബ്രാ ലൈനും ആകാശപ്പാതയും ഇടപ്പള്ളി ഒബ്റോൺ മാളിന് സമീപം നിർമ്മിക്കുന്ന അടിപ്പാതയ്ക്ക് വേണ്ടി തടസ്സപ്പെടുത്തിയതു കാരണം കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ കഴിയുന്നില്ലെന്ന പരാതിയിലാണ് കമ്മീഷൻ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്തത്. തുടർന്ന് ദേശീപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ, കൊച്ചി കോർപ്പറേഷൻ, പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ, റോഡ് സേഫ്റ്റി കമ്മിഷണർ, ജില്ലാ പോലീസ് മേധാവി എന്നിവരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
അടിപ്പാത നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. രണ്ടുമാസത്തിനുള്ളിൽ എൻ.എച്ച്.എ.ഐ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിന് പുറമെ ഇടപ്പള്ളി-തൃക്കാക്കര ദേശീയപാത നടപ്പാത സംരക്ഷണ സമിതി ജനറൽ കൺവീനർ അഡ്വ. ആലുങ്കൽ ജോർജും പരാതി നൽകിയിരുന്നു.