മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികളെ കാണാതായി
MV
കോട്ടയം: പാലാ ഭരണങ്ങാനത്ത് വിലങ്ങുപാറ പാലത്തിനു സമീപം ശനിയാഴ്ച വൈകിട്ട് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാർഥികൾക്കു വേണ്ടി തെരച്ചിൽ ശക്തമാക്കി. തെരച്ചിലിന്‍റെ ഭാഗമായി പാലായിൽ മീനച്ചിലാറ്റിലെ കളരിയാമ്മാക്കൽ ചെക്ക് ഡാം തുറന്നു. ഇതിലൂടെ ആറ്റിലെ ജലനിരപ്പ് കുറച്ചുകൊണ്ട് തെരച്ചിൽ ശക്തമാക്കും. മീനച്ചിലാറിന്‍റെ ഇരുകരയിലും താമസിക്കുന്നവർക്ക് അധികാരികൾ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മുണ്ടക്കയം തെക്കേമല പന്തപ്ലാക്കൽ ആൽബിൻ ജോസഫ് (21), അടിമാലി കരിങ്കുളം കയ്പ്ലാക്കൽ അമൽ കെ ജോമോൻ (19) എന്നിവരെയാണ് ശനിയാഴ്ച വൈകിട്ട് നാലരയോടെ ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായത്. ഭരണങ്ങാനം അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് പരിശീലന കേന്ദ്രത്തിലെ ജർമൻ ഭാഷാ വിദ്യാർഥികളാണ് ഇരുവരും. കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.
പഠിക്കുന്ന സ്ഥാപനത്തിനു സമീപത്തുള്ള ഹോസ്റ്റലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവർ ഇടയ്ക്ക് ഈ കടവിൽ കുളിക്കാൻ പോകുമായിരുന്നു. നാലു പേരാണ് ശനിയാഴ്ച കുളിക്കാനിറങ്ങിയത്. രണ്ടു പേർ നീന്തി രക്ഷപെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്ന് ശക്തമായ ഒഴുക്ക് രൂപപ്പെട്ടിരുന്നു.
പാലാ ഡിവൈ.എസ്‌പി കെ. സദന്‍റെ നേതൃത്വത്തിൽ പൊലീസും, അഗ്നിരക്ഷാസേനയും, കോട്ടയത്ത് നിന്നുള്ള സ്കൂബാ സംഘവും, ഈരാറ്റുപേട്ട ടീം നന്മക്കൂട്ടവും, ടീം എമർജൻസിയും, നാട്ടുകാരും ചേർന്ന് രാത്രി വൈകിയും നദിയിൽ തെരച്ചിൽ നടത്തിയെങ്കിലും വിദ്യാർഥികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഞായറാഴ്ച അതിരാവിലെ തെരച്ചിൽ പുനരാരംഭിച്ച ശേഷവും ഉയർന്ന ജലനിരപ്പിൽ വത്യാസമില്ലാത്തതിനാലും ശക്തമായ ഒഴുക്കുള്ളതിനാലുമാണ് പാലായിൽ മീനച്ചിലാറ്റിലെ കളരിയാമ്മാക്കൽ ചെക്ക് ഡാം തുറന്നത്.