പാലക്കാട് ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെയാണ് കൊല്ലംകോട് പൊലീസ് അറസ്റ്റ് ചെയ്തത്. മുതലമടയിലെ ഫാം സ്റ്റേയിൽ ആദിവാസി യുവാവായ വെളളയനെയാണ് ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് ആക്രമിച്ചത്.
പരുക്കേറ്റ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചും. എസ്‍സി, എസ്‍ടിക്കെതിരായ അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുതലമട ഊർക്കുളം വനമേഖലയിലെ ഫാംസ്റ്റേയിലാണ് സംഭവം നടന്നത്. തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു വെള്ളയൻ. ഈ സമയം പ്രദേശത്തെ ഫാം സ്റ്റേയിലെ പറമ്പിൽ ബിയർ കുപ്പി കിടക്കുന്നത് കണ്ട യുവാവ് അതെടുത്ത് കുടിച്ചു.
ഇതോടെ ഫാംസ്റ്റേ ഉടമ വെള്ളയനെ ആക്രമിക്കുകയും ഇരുട്ടു മുറിയിൽ പൂട്ടിയിട്ട് ആറു ദിവസത്തോളം പട്ടിണിക്കിട്ടു എന്നാണ് പരാതി. ശുചിമുറി പോലും ഇല്ലാത്ത മുറിയിൽ പ്രാഥമിക കൃത്യം പോലും നിർവഹിക്കാൻ യുവാവിന് കഴിഞ്ഞില്ല.
ഫാംസ്റ്റേയിലെ ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച രാത്രി മുതലമട പഞ്ചായത്ത് അംഗം കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്.