മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ട്രാക്ക് സ്ഥാപിക്കലും ആരംഭിച്ചു
മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഇതുവരെ 78,839 കോടി രൂപ ചെലവഴിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈ സ്പീഡ് റെയില്‍ (എംഎഎച്ച്എസ്ആര്‍) പദ്ധതിപ്രകാരം സിവില്‍ ജോലികള്‍, സ്റ്റേഷന്‍ നിര്‍മാണം, നദിക്ക് മുകളിലൂടെയുള്ള പാലങ്ങള്‍, തുരങ്കനിര്‍മാണം എന്നിവ പുരോഗമിക്കുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.1.8 ലക്ഷം കോടി രൂപയുടെ പദ്ധതിയാണിത്.
ജപ്പാന്‍റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന 508 കിലോമീറ്റര്‍ പദ്ധതി ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. 1,389.5 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുത്തു. ആകെയുള്ള 28 ടെന്‍ഡറുകളില്‍ 24 എണ്ണവും അനുവദിച്ചു. സിവില്‍ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. 312 കിലോമീറ്ററര്‍ ദൂരം ഗര്‍ഡര്‍ ലോഞ്ചിങും 127 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന വയഡക്റ്റുകളില്‍ ട്രാക്ക് സ്ഥാപിക്കലും ആരംഭിച്ചു.
12 സ്റ്റേഷനുകളില്‍, ഗുജറാത്തിലെ എട്ട് സ്റ്റേഷനുകളുടെ അടിസ്ഥാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. മഹാരാഷ്ട്രയിലെ മൂന്നു സ്റ്റേഷനുകളുടെയും ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് (ബികെസി) ഹബ്ബിന്‍റെയും പണികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷത്തോടെ പരീക്ഷണയോട്ടം ഗുജറാത്തില്‍ നടത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.