കൊങ്കണ്‍ പാത
മുംബൈ: കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യന്‍ റെയില്‍വേയുമായി ലയിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സമ്മതം നല്‍കി. രണ്ടു വ്യവസ്ഥകളാണ് സംസ്ഥാനം ഇതിനായി മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ ഓഹരിവിഹിതമായ 396.54 കോടി തിരികെ നല്‍കുക, ലയനത്തിനുശേഷവും കൊങ്കണ്‍ റെയില്‍വേ എന്ന പേര് നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യന്‍ റെയില്‍വേയുമായി ലയിപ്പിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. കൊങ്കണ്‍ മേഖലയിലും കര്‍ണാടക പ്രദേശത്തും താമസിക്കുന്നവർ ഇക്കാര്യത്തിൽ ഏറെ സമ്മര്‍ദം ചെലുത്തിയിരുന്നു. പാതയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തതും കൂടുതല്‍ ട്രെയിനുകൾ ഓടിക്കാന്‍ പറ്റാത്തതും പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
ലയനം സാധ്യമാകുന്നതോടെ പാത ഇരട്ടിപ്പിക്കാനും കൂടുതല്‍ ട്രെയിനുകള്‍ ഇതുവഴി ഓടിക്കാനും സാധിക്കും. പ്രത്യേക കോര്‍പ്പറേഷനായ കൊങ്കണ്‍ റെയില്‍വേയ്ക്ക് വലിയ സാമ്പത്തിക സ്രോതസുകള്‍ ഇല്ലാത്തതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിന്‍റെ കുറവുണ്ട്.
ലയനം വഴി ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമായി മാറുന്നതോടെ ഈ പ്രശ്‌നത്തിനു പരിഹാരമാകും. മഹാരാഷ്ട്ര അംഗീകാരം നല്‍കിയതോടെ എളുപ്പത്തില്‍ ലയനം സാധ്യമാകും. കര്‍ണാടകയും ഗോവയും നേരത്തെ അനുമതി നല്‍കിയിരുന്നു.