വിവിപാറ്റ് മെഷീൻ
file image
നാഗ്പുർ: തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിവിപാറ്റ് സാങ്കേതികമായി പ്രായോഗികമല്ലെന്ന് ബോംബേ ഹൈക്കോടതിയെ അറിയിച്ച് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. മഹാരാഷ്ട്രയിലെ വരുന്ന തെരഞ്ഞെടുപ്പിൽ വിവിപാറ്റ് ഉപയോഗിക്കേണ്ടതില്ലെന്ന് കമ്മിഷന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് കോൺഗ്രസ് നേതാവ് പ്രഫുല്ല ഗഡാധേ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിൽ നൽകിയ ഹർജിക്കെതിരേ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിവിപാറ്റ് അത്യന്താപേക്ഷിതമാണെന്നാണ് കോൺഗ്രസ് നേതാവ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് അനിൽ കിലോറിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കമ്മിഷനോട് മറുപടി ചോദിച്ചിരുന്നത്. വിവിപാറ്റ് ഉപയോഗം നിർബന്ധമാണെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലതിലാണ് കോടതി മറുപടി തേടിയത്. എന്നാൽ സുപ്രീം കോടതി വിധി ജനറൽ തെരഞ്ഞെടുപ്പുകൾക്കു മാത്രമേ ബാധകമാകൂ എന്ന് കമ്മിഷൻ കോടതിയെ അറിയിച്ചു.
2017ലെ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും വിവിപാറ്റ് ഉപയോഗിച്ചിട്ടില്ല. നിരവധി അംഗങ്ങളെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പു പ്രക്രിയയിലേക്കുള്ള വിവിപാറ്റ് മെഷീനുകൾ രൂപകൽപന ചെയ്യുന്നതും നിർമിക്കുന്നതും സാങ്കേതികമായി പ്രാവർത്തികമല്ല എന്നും കമ്മിഷൻ പറയുന്നു. മഹാരാഷ്‌ട്രയിൽ ഡിസംബർ 2നാണ് തദ്ദേശ തെരഞ്ഞെടുപ്പ്. വിഷയത്തിൽ വ്യാഴാഴ്ച കോടതി വീണ്ടും വാദം കേൾക്കും.