ആർജി കർ ബലാത്സംഗക്കേസ്; ഇരയുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്ത ഉദ‍്യോഗസ്ഥർക്കെതിരേ നടപടി
കോൽക്കത്ത: ആർ ജി കർ മെഡിക്കൽ കോളെജിലെ ജൂനിയർ ഡോക്റ്ററെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് കൈകാര‍്യം ചെയ്തതതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ഉന്നത ഉദ‍്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ച് സുവേന്ദു സർക്കാർ.
കോൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ, ഐപിഎസ് ഉദ‍്യോഗസ്ഥരായ ഇന്ദിര മുഖർജി, അഭിഷേക് ഗുപ്ത എന്നിവരെ സസ്പെൻഡ് ചെയ്തു.
മരണപ്പെട്ട ഇരയുടെ കുടുംബാംഗങ്ങൾക്ക് പണം വാഗ്ദാനം ചെയ്തതിനും കേസ് തെറ്റായി കൈകാര‍്യം ചെയ്തതിനുമാണ് നടപടി. ഈ ഉദ‍്യോഗസ്ഥർക്ക് ഏതെങ്കിലും മന്ത്രിയോ മുഖ‍്യമന്ത്രിയോ ഉത്തരവ് നൽകിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ വാട്സാപ്പ് ചാറ്റുകളും ഫോൺ കോളുകളും പരിശോധിക്കുമെന്ന് മുഖ‍്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം ഉദ‍്യോഗസ്ഥർക്കെതിരേ വകുപ്പു തല നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് നടപടിയെന്നും അദ്ദേഹം വ‍്യക്തമാക്കി. നിലവിൽ കോടതിയുടെ മേൽ നോട്ടത്തിൽ സിബിഐ അന്വേഷിക്കുന്ന കേസിൽ സംസ്ഥാന സർക്കാർ ഇടപെടില്ലെന്നും മുഖ‍്യമന്ത്രി അറിയിച്ചു.
2024 ഓഗസ്റ്റ് 9ന് ആയിരുന്നു ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്റ്റർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. അർധരാത്രി ജോലികഴിഞ്ഞ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വിശ്രമിച്ചിരുന്ന 31 കാരിയായ ഡോക്‌റ്ററെ ഇവിടുത്തെ സുരക്ഷാ ജീവനക്കാരനായിരുന്ന പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കഴുത്തിന്‍റെ എല്ലു പൊട്ടിയ നിലയിലായിരുന്നു. ബലാത്സംഗത്തിനു ശേഷം ശ്വാസംമുട്ടിച്ചു യുവതിയെ കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.