ബിഹാറിൽ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 33 പേർ; നിരവധി പേർക്ക് പരുക്ക്
പട്ന: ബിഹാറിൽ ഇടിമിന്നലേറ്റ് 33 പേർ മരിച്ചു. ശക്തമായ മഴയ്ക്കും കാറ്റിനുമൊപ്പം ഉണ്ടായ ഇടിമിന്നലേറ്റ് രണ്ടു ദിവസത്തിനിടെ 33 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ബുധനാഴ്ചയും വ്യാഴാഴ്ചയുമായാണ് ഇത്രയധികം ആളുകൾ സംസ്ഥാനത്ത് മരണപ്പെട്ടതെന്നും ഇരകളിൽ ഭൂരിഭാഗവും തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന കർഷകരും തൊഴിലാളികളുമാണെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും കലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. എന്നാലിതിനുള്ള മുൻകരുതലുകൾ ആരും എടുത്തിരുന്നില്ലെന്നാണ് വിവരം.
അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്കായി സർക്കാർ 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിൽ എല്ലാ വർഷവും മൺസൂൺ കാലത്ത് ഇടിമിന്നലേറ്റുള്ള മരണങ്ങൾ ധാരാളം ഉണ്ടാവാറുണ്ടെന്ന് സർക്കാർ പറയുന്നു. 2024 ൽ കുറഞ്ഞത് 243 പേരും 2023 ൽ 275 പേരും ഇടിമിന്നലിൽ മരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.