ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് സ്ഥാനാർഥിത്വം നിഷേധിച്ചതിനെത്തുടർന്ന് ആംആദ്മി പാർട്ടിവിട്ട 8 എംഎൽഎമാരും ബിജെപിയിൽ ചേർന്നു. വരും ദിവസങ്ങളിൽ ഇവർ ബിജെപി സ്ഥാനാർഥികൾക്കായി പ്രചരണത്തിൽ സജീവമാകുമെന്നാണ് വിവരം.
വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എംഎൽമാർ കൂട്ടത്തോടെ കൊഴിഞ്ഞുപോയത്. നരേഷ് കുമാര്‍, രോഹിത് കുമാര്‍, രാജേഷ് ഋഷി, മദന്‍ ലാല്‍, പവന്‍ ശര്‍മ, ഭാവ്ന ഗൗഡ്, ഗിരീഷ് സോണി, ഭൂപീന്ദര്‍ സിങ് ജൂണ്‍ എന്നീ 8 എംഎല്‍എമാരാണു രാജിവച്ചത്. ഇത്തവണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ 20 ഓളം സിറ്റിംഗ് എംഎൽഎമാർക്ക് പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇതുകൊണ്ട് തന്നെ കൂടുതൽ എംഎൽഎമാർ പാർട്ടിക്കെതിരെ രംഗത്ത് വന്നേക്കുമെന്നാണ് റിപ്പോർട്ട്.
മുൻ മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിലുള്ള എല്ലാ വിശ്വാസവും നഷ്ടമായെന്ന് ഇവർ പ്രതികരിച്ചത്. എന്നാൽ എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകില്ലെന്നും സ്ഥാനമോഹികളാണ് പാർട്ടി വിട്ടതെന്നുമാണ് ആം ആദ്മി പാർട്ടി വാദം.