ടെവോൾഡെ ജെബ്രെമറിയം
ന്യൂഡൽഹി: അടുത്ത മാസം എയർ ഇന്ത്യയുടെ സിഇഒയും മാനേജിങ് ഡയറക്റ്ററുമായി ചുമതലയേൽക്കാനിരിക്കുന്ന ടെവോൾഡെ ജെബ്രെമറിയം ഇന്ത്യയിലെത്തി മുതിർന്ന എയർലൈൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. സിഇഒയും എംഡിയുമായി നിയമിതനായതിന് ശേഷം ആദ്യമായാണ് ജെബ്രെമറിയം ഇന്ത്യയിലെത്തുന്നത്. ഈ ആഴ്ച അദ്ദേഹം ഡൽഹിയിലും മുംബൈയിലും സന്ദർശനം നടത്തി എയർ ഇന്ത്യയിലെയും ടാറ്റ ഗ്രൂപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി അധികൃതർ പറഞ്ഞു.
എത്യോപ്യൻ എയർലൈൻസ് ഗ്രൂപ്പിന്‍റെ മുൻ മേധാവിയും വ്യോമയാന മേഖലയിൽ ദീർഘകാല പരിചയസമ്പത്തുള്ള വ്യക്തിയുമാണ് ജെബ്രെമറിയം. കാംപ്ബെൽ വിൽസണിന് പകരമായാണ് അദ്ദേഹം എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായി ചുമതലയേൽക്കുന്നത്. വിപുലീകരണ പദ്ധതികൾക്ക് വേഗം കൂട്ടുന്നതിനിടയിൽ നിരവധി ബാഹ്യ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ തലപ്പത്തേക്ക് ജെബ്രെമറിയം എത്തുന്നത്. സമഗ്രമായ തെരഞ്ഞെടുപ്പ് നടപടികൾക്കും പ്രത്യേക ബോർഡ് സമിതിയുടെ മേൽനോട്ടത്തിനും ശേഷമാണ് ജെബ്രെമറിയത്തെ നിയമിക്കുന്നതായി ഓഗസ്റ്റ് അഞ്ചിന് എയർ ഇന്ത്യ പ്രഖ്യാപിച്ചത്.
എത്യോപ്യൻ എയർലൈൻസ് ഗ്രൂപ്പിൽ ഏകദേശം നാല് പതിറ്റാണ്ടിന്‍റെ അനുഭവസമ്പത്തുള്ള ജെബ്രെമറിയം 11 വർഷത്തിലേറെ കമ്പനിയുടെ സിഇഒയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡെൽറ്റ എയർലൈൻസിന്‍റെ സീനിയർ സ്ട്രാറ്റജിക് അഡ്വൈസറായും ഐഎഫ്സി/വേൾഡ് ബാങ്ക് ഗ്രൂപ്പിന്‍റെ ഉപദേഷ്ടാവായും പ്രവർത്തിക്കുകയാണ്.