സംഭൽ പള്ളി സർവെ: ഹൈക്കോടതി അനുമതി നൽകി
ന്യൂഡല്‍ഹി: സംഭൽ ഷാഹി ജുമാ മസ്ജിദിൽ സർവെ നടത്താൻ ചന്ദൗസി കോടതി നൽകിയ ഉത്തരവ് അലഹാബാദ് ഹൈക്കോടതി ശരിവച്ചു. സർവെയ്ക്കെതിരേ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ തള്ളി. വിചാരണക്കോടതി ഉത്തരവിൽ അപാകത ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മുഗൾ ചക്രവർത്തി ബാബർ സംഭലിലെ ഹരിഹർ ക്ഷേത്രം തകർത്താണ് മുസ്‌ലിം പള്ളി നിർമിച്ചതെന്നാണ് ആരോപണം. ഇതുസംബന്ധിച്ച ഹർജിയിൽ അഭിഭാഷക കമ്മിഷന്‍റെ പരിശോധനയ്ക്ക് പ്രാദേശിക കോടതി ഉത്തരവിട്ടിരുന്നു. തുടർന്നു 2024 നവംബർ 19, 24 തീയതികളിലായി മസ്‌ജിദിൽ സർവെ നടത്തി. സർവെ നടപടികൾക്കു പിന്നാലെ പ്രദേശത്തു വലിയ സംഘർഷമുണ്ടായിരുന്നു. ഇതിൽ അഞ്ചു പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു.
ഒട്ടേറെ പേർക്ക് പരുക്കേറ്റു. പൊലീസ് വെടിവയ്പ്പിലാണ് അഞ്ചു പേർ മരിച്ചതെന്ന് ആരോപണമുയർന്നെങ്കിലും നാടൻ തോക്കിൽ നിന്നുള്ള വെടിയുണ്ടകളേറ്റാണ് മരണമെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ഇതിനിടെ, സർവെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ നീക്കിയത്.