India

ജി20 യിൽ ഇന്ത്യയില്ല, ഭാരത് മാത്രം; വിവാദങ്ങൾക്ക് ആക്കം കൂട്ടി മോദിയുടെ ഇരിപ്പിടം

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയാണ് രാജ്യത്തിന്‍റെ പേര് ഭാരത് എന്നാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്

MV Desk

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ ഇന്ത്യക്കു പകരം ഭാരത് എന്ന് പ്രദർശിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ ഇന്ത്യയെന്ന പേരിന് പകരം ഭാരത് എന്നു മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്‍റെ പേര് ഇന്ത്യയെന്ന് മാറ്റി ഭാരത് എന്നാക്കാനുള്ള നീക്കം നടക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് നിർണായക നടപടി.

പ്രഗതി മൈതാനത്ത് ഭാരത് മണ്ഡപത്തിൽ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിലാണ് ലോഗോ ബോർഡിൽ ഭാരത് എന്നെഴുതി സ്ഥാപിച്ചത്. ഇതിനൊപ്പം ദേശീയ പതാകയും സ്ഥാപിച്ചിരുന്നു.

ജി-20 രാഷ്ട്ര നേതാക്കളുടെ വിരുന്നിന് ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു പുറത്തിറക്കിയ കുറിപ്പിൽ 'പ്രസിഡന്‍റ് ഓഫ് ഭാരത്' എന്നാണ് ചേർത്തിരിക്കുന്നത്. ഇത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. പിന്നാലെ മോദിയും ഔദ്യോഗിക കുറിപ്പില്‍ 'പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയിരുന്നു

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയാണ് രാജ്യത്തിന്‍റെ പേര് ഭാരത് എന്നാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. റിപ്പബ്ലിക് ഓഫ് ഭാരത്- നമ്മുടെ രാജ്യം സന്തോഷത്തോടെയും അഭിമാനത്തോടെയും അമൃത് കാലത്തിലേക്ക് ധീരമായി മുന്നേറുന്നു എന്ന് ഹിമന്ത ബിശ്വ ശര്‍മ്മ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചിരുന്നു.

മന്ത്രിയുടെ കഴുത്തിന് ക്ഷതം; വിദഗ്ധ സംഘം പരിശോധിച്ചു

ഹിന്ദു പെൺകുട്ടി മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നത് എങ്ങനെയാണ് ദേശീയ ഘടനയെ നശിപ്പിക്കുന്നത്: സുപ്രീം കോടതി

വീണാ ജോർജിനെ ആക്രമിച്ചവർക്കെതിരേ വധശ്രമത്തിന് കേസ്; അഞ്ച് പേർ അറസ്റ്റിൽ

"തെറ്റ് പറ്റി"; എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ ക്ഷമ ചോദിച്ച് ബിൽ ഗേറ്റ്സ്

മന്ത്രിക്കെതിരായ ആക്രമണം; പ്രതിഷേധപ്രകടനവുമായി സിപിഎം നേതാക്കൾ