ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ രാജ്യസഭയിൽ
ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള പൊതുപരീക്ഷ (അന്യായമാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ-2026 രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് വ്യാഴാഴ്ച ബിൽ അവതരിപ്പിച്ചത്. ബുധനാഴ്ച ലോക്സഭ ബിൽ പാസാക്കിയിരുന്നു.
ചോദ്യപേപ്പർ ചോർച്ചയോട് കേന്ദ്ര സർക്കാരിന് സഹിഷ്ണുതയില്ലെന്നും കുട്ടികളുടെ ഭാവി തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന സർക്കാരിന്‍റെ ദൃഢനിശ്ചയത്തിന്‍റെ തെളിവാണ് ഈ ഭേദഗതിയെന്നും ബിൽ അവതരണവേളയിൽ ജിതേന്ദ്ര സിങ് പറഞ്ഞു. സർക്കാർ ആത്മാർഥമായാണ് ഈ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള നിർദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാണ്. ഈ സർക്കാർ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നതല്ലെന്നും നല്ല നിർദേശങ്ങളോട് എപ്പോഴും തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.
യുപിഎ സർക്കാരിന്‍റെ കാലയളവ് ഉൾപ്പെടെ വിവിധ സർക്കാരുകളുടെ ഭരണകാലത്ത് ഉണ്ടായ ചോദ്യപേപ്പർ ചോർച്ച കേസുകളുടെ പട്ടികയും മന്ത്രി സഭയിൽ അവതരിപ്പിച്ചു. ഇത്തരം കേസുകൾ പരിഗണിക്കുന്നതിനായി പ്രത്യേക അതിവേഗ കോടതികൾ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.