കർണാടക നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ
ബംഗളൂരു: ഹണിട്രാപ്പ് ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട ബിജെപി എംഎൽഎമാർക്ക് കർണാടകയിൽ സസ്പെൻഷൻ. സ്പീക്കർക്കെതിരേ പ്രതിഷേധിച്ചതിനു പിന്നാലെയാണ് 18 എംഎൽഎമാർക്കെതിരേ നടപടി. ബജറ്റ് ചർച്ചയ്ക്കിടെയായിരുന്നു സംഭവം.
സ്പീക്കറുടെ അടുത്തെത്തിയ ബിജെപി എംഎൽഎമാർ പേപ്പറുകൾ കീറിയെറിഞ്ഞതിനു പിന്നാലെ സ്പീക്കർ 10 മിനിറ്റ് സമയത്തേക്ക് സഭ നിർത്തിവച്ചു. പിന്നാലെ 18 ബിജെപി എംഎൽഎമാരെയും സഭയിൽ നിന്നും നീക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ദേശീയ പാർട്ടിയിലെ 48 എംഎൽഎമാർ ഹണി ട്രാപ്പിലെന്ന് സഹകരണ വകുപ്പ് മന്ത്രി കെ.എൻ. രാജണ്ണ പറഞ്ഞത്. ഇതിന്‍റെ പിന്നിലാരാണെന്ന് കണ്ടെത്താൻ പ്രത്യേക അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ശനിയാഴ്ച സഭ ചേർന്നപ്പോൾ ബിജെപി എംഎൽഎമാർ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. ഇതിന് ഉന്നതതല അന്വേഷണം നടത്താമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി ഇതിൽ പ്രതിഷേധിച്ച എംഎൽഎമാർ അതിരുകടന്നതോടെയാണ് സ്പീക്കർ കടുത്ത നടപടിയിലേക്ക് കടന്നത്. 6 മാസത്തേക്കാണ് സസ്പെൻഷൻ.