വിവാഹവേദിയിൽ വധുവിന് വെടിയേറ്റു
ബിഹാർ: ബിഹാറിൽ വിവാഹവേദിയിൽ വധുവിന് വെടിയേറ്റു. ബക്സർ സ്വദേശിനിയായ പതിനെട്ടുകാരി ആരതിക്കാണ് വെടിയേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ അയൽവാസിയും മുൻ കാമുകനുമായ ദീൻ ബന്ധുവാണ് വിവാഹവേദിയിലെത്തി വെടിയുതിർത്തത്.
വിവാഹവേദിയിൽ വരനൊടൊപ്പം നിൽക്കുകയായിരുന്ന ആരതിയെ അതിഥികൾക്കിടയിൽ നിന്നാണ് വെടിവെച്ചത്. പ്രണയനൈരാശ്യമാണ് കാരണമെന്നാണ് വിവരം.
വിവാഹച്ചടങ്ങുകൾക്കിടയിൽ ആരതിയുടെ സഹോദരി വരന്‍റെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതിനിടെയാണ് സംഭവം നടന്നത്. ആരതിയുടെ വയറ്റിലാണ് വെടിയേറ്റത്. ഉടൻ തന്നെ വധു താഴെയ്ക്ക് വീണു. പെൺകുട്ടിയെ അടുത്തുള്ള സദർ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ വാരണാസി ട്രോമ സെന്‍ററിലേക്ക് മാറ്റി. പ്രതി ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. പ്രതിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. പ്രതി മുൻപ് മദ്യക്കടത്ത് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളെന്ന് പൊലീസ് പറഞ്ഞു