ഒരു കുരങ്ങിനെ പിടിച്ചുകൊടുത്താൽ 600 രൂപ പ്രതിഫലം
മുംബൈ: കുരങ്ങന്മാർ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് മഹാരാഷ്ട്ര സർക്കാറിന് തലവേദന സൃഷ്ടിക്കുകയാണ്. ഇപ്പോൾ കുരങ്ങിനെ പിടിച്ചുകൊടുക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. കുരങ്ങിനെ സുരക്ഷിതമായി പിടിച്ചുകൊടുക്കുന്നവർക്ക് 600 രൂപ പ്രതിഫലം നൽകും.
വനംവകുപ്പാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ വസിക്കുന്ന കുരങ്ങിനെ പിടിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്ന പ്രവർത്തനത്തിൽ പങ്കാളികളാവുന്നവർക്കുള്ള പ്രതിഫലമാണ് വർധിപ്പിച്ചത്. മൃഗങ്ങളെ പിടിക്കുന്നതിലെ അപകടസാധ്യതകളും വെല്ലുവിളികളും ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം പരിഷ്കരിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം.
വനനശീകരണവും മാലിന്യക്കൂനയിൽ നിന്ന് ഭക്ഷണം എളുപ്പം കണ്ടെത്താം എന്നതുമാണ് കുരങ്ങിനെ ജനവാസ മേഖലയിലേക്ക് ആകർഷിക്കുന്നത്. കുരങ്ങിനെ പിടിക്കാൻ വന്യജീവി സംരക്ഷണ മാനദണ്ഡങ്ങൾ പാലിക്കണം. വലയെ കൂടോ ഉപയോഗിച്ചുള്ള സുരക്ഷിത മാർഗത്തിലൂടെ വേണം കുരങ്ങിനെ പിടിക്കാൻ. ഓരോ ഓപ്പറേഷനും വിഡിയോ പകർത്തണം. ഇത്തരത്തിൽ പിടികൂടുന്ന കുരങ്ങിനെ മനുഷ്യവാസമുള്ള പ്രദേശത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ കൊണ്ടുവിടണം. തിരിച്ചുവരാതിരിക്കാൻ വേണ്ടിയാണ് ഇത്.