സ്വാതി മലിവാൾ | അരവിന്ദ് കെജ്‌രിവാൾ
ന്യൂഡൽഹി: പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ചയിൽ ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനെതിരേ ബിജെപിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പഞ്ചാബിൽ ഉണ്ടായ ആറ് പ്രധാന ചോദ്യപേപ്പർ ചോർച്ചയിൽ കെജ്‌രിവാൾ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് സ്വാതി മലിവാൾ ചോദിച്ചു. ചൊവ്വാഴ്ച പാർലമെന്‍റിന് പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കവേയാണ് മുൻ എഎപി അംഗം കൂടിയായ സ്വാതി കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ചത്.
എഎപിയുടെ ബി ടീമാണ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്ന് സ്വാതി മലിവാൾ ആരോപിച്ചു. കെജ്‌രിവാളിന്‍റെ പണം ഉപയോഗിച്ച് അദ്ദേഹത്തിന്‍റെ കൂട്ടാളികളാണ് ഇത് രൂപീകരിച്ചത്. സോഷ്യൽ മീഡിയയിൽ സിജെപിയ്ക്ക് വേണ്ടി എഎപി വൻതോതിൽ പിആർ വർക്ക് ചെയ്യുന്നു. ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ചയിൽ സിജെപിയോ കെജ്‌രിവാളോ ഒന്നും മിണ്ടുന്നില്ല. അവർ അതിൽ നിന്ന് ഒളിച്ചോടുകയാണ്. ജനങ്ങൾ തെരുവിലേക്ക് വരണമെന്നും രാജ്യത്തെ മറ്റൊരു നേപ്പാൾ ആക്കണമെന്നും ആഹ്വാനം ചെയ്ത് ദിവസവും വീഡിയോ ഇറക്കുകയാണ് കെജ്‌രിവാൾ. പഞ്ചാബിലെ "സൂപ്പർ ചീഫ് മിനിസ്റ്റർ' ആയ കെജ്‌രിവാൾ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെയും സ്വാതി വിമർശിച്ചു. ദിവസം മുഴുവൻ മദ്യലഹരിയിലായിരിക്കുന്ന മുഖ്യമന്ത്രി അപ്രക്തസവും അബന്ധവുമായ പ്രസ്താവനകൾ ഇറക്കുകയാണെന്നും സ്വാതി ആരോപിച്ചു. പഞ്ചാബ് വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണമെന്നും സ്വാതി മലിവാൾ ആവശ്യപ്പെട്ടു.