ശ്രീധർ വെമ്പു
file photos
ന്യൂഡൽഹി: കൃത്രിമ ബുദ്ധി (എഐ) സാങ്കേതികവിദ്യയുടെയും ഡാറ്റാ സെന്‍റർ അടിസ്ഥാനസൗകര്യങ്ങളുടെയും ചെലവ് കുത്തനെ ഉയർന്നതോടെ ഐടി മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ കാര്യമായി സൃഷ്ടിക്കപ്പെടുന്നില്ലെന്ന് സോഹോ കോർപ്പറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പു. സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സോഹോ ഉൾപ്പെടെയുള്ള ഐടി കമ്പനികൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നത് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രദ്ധേയമായ രീതിയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. "പുതിയ ജീവനക്കാരെ നിയമിക്കാൻ ചെലവഴിക്കേണ്ടിയിരുന്ന പണമാണ് ഇപ്പോൾ എഐയ്ക്കും ഡാറ്റാ സെന്‍റർ ചെലവുകൾക്കുമായി പോകുന്നത്. സർവറുകളുടെയും മെമ്മറിയുടെയും വില കുത്തനെ ഉയർന്നതാണ് ഡാറ്റാ സെന്‍റർ ചെലവ് വർധിക്കാൻ പ്രധാന കാരണം'- വെമ്പു പറഞ്ഞു. ഈ ചെലവുകൾ നിയന്ത്രിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ടെങ്കിലും, പല ഘടകങ്ങളും കമ്പനിയുടെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ കൂടുതൽ സോഫ്റ്റ്‌വെയർ നിർമിക്കേണ്ടതിന്‍റെ ആവശ്യകതയും വെമ്പു ചോദ്യം ചെയ്തു. "എഐയുടെ സഹായത്തോടെ കൂടുതൽ വേഗത്തിൽ കൂടുതൽ സോഫ്റ്റ്‌വെയർ നിർമിക്കാൻ കഴിയുന്നുണ്ട്. എന്നാൽ ഇതിനകം തന്നെ അമിതമായി നിറഞ്ഞുകവിഞ്ഞ ആഗോള സോഫ്റ്റ്‌വെയർ വിപണിക്ക് ഇനിയും ഇത്രയും സോഫ്റ്റ്‌വെയർ ആവശ്യമുണ്ടോ?" എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.
മറ്റ് വ്യവസായങ്ങളെപ്പോലെ തന്നെ സോഫ്റ്റ്‌വെയർ മേഖലയിലും ഇനി ഗുണനിലവാരം, വിശ്വാസ്യത, ബ്രാൻഡ് മൂല്യം എന്നിവയ്ക്കായിരിക്കും കൂടുതൽ പ്രാധാന്യമെന്നും, അതിനാൽ വളർച്ചയുടെ വേഗത ഗണ്യമായി കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍റർപ്രൈസ് ഉപഭോക്താക്കളും അവരുടെ ഐടി ചെലവിന്‍റെ വലിയൊരു പങ്ക് എഐയിലേക്കാണ് മാറ്റുന്നതെന്ന് വെമ്പു ചൂണ്ടിക്കാട്ടി. വൻതോതിൽ വായ്പയെടുത്ത് മൂലധന നിക്ഷേപം നടത്തുന്ന എഐ കമ്പനികൾക്ക് ഇതിന് അനുസൃതമായ വലിയ ലാഭം നേടാനാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.