

വി.ഡി. സതീശൻ, ആന്‍റോ അഗസ്റ്റിൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ രണ്ടാം വിവാഹം കഴിച്ചെന്ന വ്യാജ ആരോപണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കേസെടുക്കാൻ നിർദേശം. കെപിസിസി മാധ്യ വക്താവ് രാജു പി. നായർ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് നൽകിയ പരാതിയിലാണ് നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ കേസെടുക്കണം എന്ന നിർദേശത്തോടെ പരാതി സിറ്റി സൈബർ പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണർക്ക് കൈമാറി.
കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തെന്ന് പറഞ്ഞുകൊണ്ടുള്ള രേഖകളുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നു എന്ന് റിപ്പോർട്ടർ ചാനൽ ഉടമ ആന്‍റോ അഗസ്റ്റിൻ പറഞ്ഞിരുന്നു. കോടികൾ വിലയുള്ള വാർത്തയെന്ന് പറഞ്ഞാണ് അവർ സമീപിച്ചത്. എന്നാൽ ആധികാരികത ബോധ്യപ്പെടാത്തതിനെ തുടർന്ന് വാർത്ത നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് പത്തനംതിട്ടയിൽ നടന്ന ഒരു പരിപാടിയിൽ ആന്‍റോ പറഞ്ഞത്.
യുഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ വ്യാജ രേഖ ചമച്ച് ഗൂഢാലോചന നടത്തിയ യുവാക്കളെ കണ്ടെത്തി അവർക്കെതിരേ ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആന്‍റോയുടെ കൈയിൽ ഇത് സംബന്ധിച്ച കേഖകളുണ്ട്. ഈ രേഖകളും യുവാക്കളുടെ സിസിടി ദൃശ്യങ്ങളും പിടിച്ചെടുക്കണം എന്നുമാണ് പരാതിയിൽ പറയുന്നത്. മുഖ്യന്ത്രിക്കെതിരേ ഇത്തരം ഗുരുതര സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പൊലീസിനെയോ സർക്കാരിനെയോ വിവരമറിയിക്കാതിരുന്ന ആന്‍റോ അഗസ്റ്റിന്‍റെ നടപടി സംശയാസ്പദമാണെന്നും ഇതിൽ നിയമനടപടി വേണമെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽകൂടിയാണ് റിപ്പോർട്ടർ ടിവിയിൽ പരിശോധന നടന്നത്.