അച്ഛൻ വയോജന മന്ദിരത്തിൽ മരിച്ചു; നേരിട്ടെത്താൻ സമയമില്ല, വീഡിയോകോൾ വഴി സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് മക്കൾ
സോണിപ്പട്ടി: വയോജന മന്ദിരത്തിൽ മരിച്ച അച്ഛന്‍റെ അന്ത്യ കർമങ്ങളിൽ വീഡിയോ കോളിലൂടെ പങ്കെടുത്ത് പെൺമക്കൾ. സോണിപ്പട്ടിലെ വയോജന മന്ദിരത്തിൽ കഴിയുകയായിരുന്ന മുൻ ടെക്സ്റ്റൈൽ വ്യാപാരിയായ ശിവചരൺ റാം രത്തൻ ഗുപ്തയാണ് മരിച്ചത്. ചടങ്ങുകളിൽ പങ്കെടുക്കാൻ സമയമില്ലെന്ന് കാട്ടി നേപ്പാൾ, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽനിന്ന് വിഡിയോ കോളിലൂടെയാണ് മക്കൾ സംസ്കാര ചടങ്ങുകൾ കണ്ടത്.
ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചയോടെയാണ് ശിവചരൺ മരിച്ചത്. വയോജന മന്ദിര അധികൃതർ മക്കളെ വിവരമറിയിച്ചെങ്കിലും മക്കൾ എത്താൻ സമയമില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് മന്ദിരത്തിലെ അധികൃതരും നാട്ടുകാരും ചേർന്ന് അന്തികർമങ്ങൾ നടത്തുകയായിരുന്നു. ഒരുമാസം മുൻപ് തന്നെ അച്ഛന് തീരെ സുഖമില്ലെന്ന് മക്കളെ അറിയിച്ചിരുന്നതായും എന്നാൽ അവരാരും ഒരിക്കൽ പോലും കാണാനെത്തിയില്ലെന്നും അധികൃതർ പറയുന്നു.
ശിവചരണിന്‍റെ മക്കളിൽ 2 പേർ അധ്യാപകരാണ്. മൂന്നു പേർക്കും വിദ്യാഭ്യാസം നൽകാൻ ശിവചരൺ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അവസാനമായി മക്കളെ കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നതായും വയോജന മന്ദിരത്തിലെ അധികൃതർ പറഞ്ഞു. ശിവചരണിന്‍റെ ഭാര്യ ഏറെ നാളുകൾക്ക് മുൻപ് മരിച്ചിരുന്നു.