കള്ളപ്പണം വെളുപ്പിക്കൽ കേസ്; റോബർട്ട് വാദ്രക്ക് ഡൽഹി കോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: ബിസിനസുകാരനും കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്രക്ക് നോട്ടീസയച്ച് ഡൽഹി കോടതി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി.
ഡൽഹി റോസ് അവന്യൂ കോടതി വെള്ളിയാഴ്ചയാണ് വാദ്രയ്ക്കും ഇഡി കേസിൽ പ്രതികളായ മറ്റ് നിരവധി വ്യക്തികൾക്കും കമ്പനികൾക്കും നോട്ടീസ് അയച്ചത്. കേസിൽ മൂന്ന് വ്യക്തികൾക്കും എട്ട് സ്ഥാപനങ്ങൾക്കുമെതിരേ ഇഡി അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
വിചാരണ നടപടികൾ ആരംഭിക്കുന്നതിന് മുൻപായി പ്രതികളെ കേൾക്കുന്നതിനായുള്ള ഔദ്യോഗിക നടപടികളുടെ ഭാഗമായാണ് കോടതി പ്രതികൾക്ക് നോട്ടീസയച്ചത്. കേസ് ഓഗസ്റ്റ് 28 ന് വീണ്ടും പരിഗണിക്കും.
2008 ഫെബ്രുവരിയിൽ ഓങ്കാരേശ്വർ പ്രോപ്പർട്ടീസിൽ നിന്ന് 7.5 കോടി രൂപയ്ക്ക് വാദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി വാങ്ങിയ 3.5 ഏക്കർ ഭൂമിയെ ചുറ്റിപ്പറ്റിയാണ് കേസ്. വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഇടപാട് നടന്നതെന്ന് ആരോപിക്കപ്പെടുന്നു. താമസിയാതെ, സ്വത്ത് സ്കൈലൈറ്റിന് അനുകൂലമായി മാറ്റുകയും 24 മണിക്കൂറിനുള്ളിൽ വാദ്രയ്ക്ക് കൈമാറുകയും ചെയ്തുവെന്നും ആരോപിക്കപ്പെടുന്നു.