പ്രതീകാത്മക ചിത്രം
ചെന്നൈ: വനിതാ കർഷകരെ ഡ്രോൺ ഓപ്പറേറ്റർമാരാക്കി കാർഷിക മേഖലയെ കൂടുതൽ സാങ്കേതികമാക്കുന്നതിനായി തമിഴ്നാട് സർക്കാർ 'വെട്രി വാൻമകൾ' പദ്ധതി പ്രഖ്യാപിച്ചു. വ്യാഴാഴ്ച സംസ്ഥാന സർക്കാരിന്‍റെ ആദ്യ കാർഷിക ബജറ്റ് അവതരിപ്പിച്ച കൃഷി മന്ത്രി ആർ. വിനോദ് ആണ് പദ്ധതി പ്രഖ്യാപിച്ചത്.
ഇന്ത്യയിൽ കാർഷികം, നിർമാണം, ചരക്കുഗതാഗതം, നിരീക്ഷണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ ഡ്രോൺ സാങ്കേതികവിദ്യ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 2026നെ ഐക്യരാഷ്ട്രസഭ 'അന്താരാഷ്ട്ര വനിതാ കർഷക വർഷം' ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ, വനിതകളെ ഡ്രോൺ ഓപ്പറേറ്റർമാരാക്കുന്നത് വളപ്രയോഗം, കീടനാശിനി തളിക്കൽ, വിളനിരീക്ഷണം തുടങ്ങിയ കാർഷിക പ്രവർത്തനങ്ങൾ എളുപ്പമാക്കുകയും തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 100 വനിതകളുൾപ്പെടെ 500 പേർക്ക് തമിഴ്നാട് കാർഷിക സർവകലാശാലയുടെ റിമോട്ട് പൈലറ്റ് ട്രെയിനിങ് ഓർഗനൈസേഷൻ വഴി ഡ്രോൺ ഓപ്പറേറ്റർ പരിശീലനവും ഡ്രോൺ പൈലറ്റ് ലൈസൻസും നൽകും. ഇതിനായി സർക്കാർ 1.50 കോടി രൂപ ചെലവഴിക്കും. പരിശീലനം പൂർത്തിയാക്കുന്ന 50 വനിതകൾക്ക് 50 ശതമാനം സബ്‌സിഡിയോടെ ഡ്രോണുകൾ നൽകാനും 2.50 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി വനിതകളുടെ സുരക്ഷയ്ക്കായി 'സിംഗപ്പെൺ ഫോഴ്‌സ്' രൂപീകരിച്ചതുപോലെ, ഇനി കൃഷിയെ സംരക്ഷിക്കാൻ 'വാൻമകൾ ഫോഴ്‌സ്' സൃഷ്ടിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.